
സ്വന്തം ലേഖകൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം അയക്കും. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇറാനിലുണ്ട്. ഇവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രക്ഷിതാക്കൾക്ക് ഉറപ്പു നല്കി. ഇന്ന് ശ്രീനഗറിൽ നേരിട്ടെത്തിയാണ് എസ് ജയശങ്കർ ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കണ്ടത്.
മലയാളികൾ ഉൾപ്പടെ നിരവധി മത്സ്യതൊഴിലാളികളും ഇറാനിൽ കുടുങ്ങിയിരുന്നു. ഇവരെ എംബസി തിരിഞ്ഞു നോക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മത്സ്യതൊഴിലാളികളെയെല്ലാം ഇതേ വിമാനത്തിൽ തിരികെ എത്തിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമല്ല.
ഇറാനിലെ ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയില്ലെന്നും, ഇതുവരെയും വൈദ്യസഹായം കിട്ടിയില്ലെന്നും കിഷ് ദ്വീപില്‍ കുടങ്ങിയ മത്സ്യതൊഴിലാളികള്‍ പുതിയ വിഡിയോ സന്ദേശത്തില്‍ പരാതിപ്പെട്ടിരുന്നു. സ്പോണ്‍സര്‍മാരുടെ പീഡനം തുടരുകയാണെന്ന് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളും വ്യക്തമാക്കി.
കുടിക്കാൻ വെള്ളമില്ല, പരിശോധിക്കാൻ ഡോക്ടർമാർ എത്തിയുമില്ല. കുറച്ച് ബിസ്കറ്റ് തൊഴിലുടമയെ ഏൽപ്പിച്ച് എംബസി ഉദ്യോഗസ്ഥർ മടങ്ങി. വിസയുടെ ബാക്കി തുക നൽകാതെ തിരിച്ചയ്ക്കില്ലെന്നാണ് സ്പോൺസർമാര്‍ പറയുന്നത്. ഭക്ഷണം നൽകാതെ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഒരു മലയാളി ഉള്‍പ്പടെ 340പേരാണ് കിഷ് ദ്വീപില്‍ കുടുങ്ങിയിരിക്കുന്നത്.
വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയ്ക്കില്ലെന്ന സ്പോണ്‍സര്‍മാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണെന്നാണ് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ഭക്ഷണം പോലും നല്‍കാതെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ കുടുങ്ങിയ 23 മത്സ്യതൊഴിലാളികളില്‍ 17 പേര് മലയാളികളാണ്.
കിഷ്ദ്വീപിലും, അസൂരിലുമായി കുടുങ്ങിയ മത്സ്യ തൊഴിലാളികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം നല്ല ആരോഗ്യത്തിലാണെന്നും അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടുമെന്നുമാണ് മൂന്ന് ദിവസം മുന്‍പ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററില്‍ അവകാശപ്പെട്ടത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്ന് കണ്ടാല്‍ മത്സ്യ തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല