1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: ടൂറിസം സീസൺ സജീവമാകാനിരിക്കെ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലകളിൽ കനത്ത ജാഗ്രത. സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് വരുന്നവരെ കർശനമായി നിരീക്ഷിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിപുലമായ സ്ക്രീനിംഗാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കനത്ത ജാഗ്രത. 

വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, മൂന്നാർ, കുമളി എന്നിവിടങ്ങളിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർദേശിച്ചു. ഇടുക്കിയിലുള്ള വിദേശ വിനോദസഞ്ചാരികളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. എറണാകുളത്ത് കൊവിഡ് 19 ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളുകളുടെ പരിശോധനാ ഫലം വൈകാതെ ലഭിച്ചേക്കും. 

അതേസമയം, കോവിഡ് 19 സ്ഥീകരിച്ച പത്തനംതിട്ടയിൽ 10  പേരെക്കൂടി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി. 13 സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക്  ജില്ലയിലെ സ്കൂൾ വാർഷികങ്ങളും സാംസ്കാരിക പരിപാടികളും റദ്ദാക്കി. മതപരമായ ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനും നിർദേശം നൽകി.

ഇതിനിടെ, ജയിൽ സന്ദർശനങ്ങൾ നിയന്ത്രിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശിച്ചു. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കും മാസ്കുകളും സാനിറ്റൈസറുകളും നൽകാൻ തീരുമാനിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് കർശനനടപടി സ്വീകരിക്കും. ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബർ ഡോം,  സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയത്. 

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒപ്പം, കൊവിഡ് ബാധയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ള ജില്ലകളിലെ താമസ സ്ഥലങ്ങളിലേക്ക് അവധിക്ക് പോയിട്ടുള്ള വിദ്യാർത്ഥികളുടെ അവധി ഒരാഴ്ചത്തേക്ക് നീട്ടി നൽകുമെന്ന് കേരള സർവകലാശാല വ്യക്തമാക്കി. പൊതുപരിപാടികൾ വേണ്ടെന്ന നിർദേശത്തിന്‍റെ ഭാഗമായി കേരളസർവകലാശാല മാർച്ച് 11-ന് നടത്താൻ നിശ്ചയിച്ചിരുന്ന അക്കാദമിക് സമ്മിറ്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കും. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.