
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി.
4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. എണ്ണവില ഇടിഞ്ഞതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കൊറോണ വൈറസ് ആലിബാബയുടെ ബിസിനസിനെയും ഉലച്ചെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പിടിച്ചുനില്‍ക്കുകയായിരുന്നു. റിലയന്‍സിന്റെ ഓഹരികള്‍ 12 ശതമാനമാണ് തിങ്കളാഴ്ചമാത്രം ഇടിഞ്ഞത്. പത്ത് വര്‍ഷത്തിന് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്തരത്തിലൊരു പതനത്തെ നേരിടുന്നത്.
കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെയാണ് അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയത്. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ താഴെവരെ വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് നല്‍കുന്ന സൂചന. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധ സമയത്താണ് ഇതിന് മുമ്പ് വില ഇത്രത്തോളം കുറഞ്ഞിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല