
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളിലേക്ക് യാത്രാ വിലക്ക് സംബന്ധിച്ച സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. സൌദി ആഭ്യന്തര മന്ത്രാലയം വിദേശ കാര്യ മന്ത്രാലയം എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.
എന്നാല്‍ നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൌദി സ്വദേശികള്‍ക്കും, സൌദിയില്‍ ജോലിയും കാലാവധിയുള്ള ഇഖാമയും ഉള്ളവര്‍ക്ക് സൌദിയിലേക്ക് മടങ്ങാന്‍ എഴുപത്തി രണ്ട് മണിക്കൂര്‍ സമയപരിധി നല്‍കി. അതായത് ശനിയാഴ്ചക്കകം ആവശ്യമുള്ളവര്‍ക്ക് സൌദിയിലേക്ക് മടങ്ങാം. 72 മണിക്കൂര്‍ സമയപരിധി അവസാനിച്ചാല്‍ സൌദിയിലേക്ക് പോകാന്‍ വിലക്ക് നീങ്ങിയാലേ സാധിക്കൂ.
എത്ര ദിവസം യാത്രാ വിലക്ക് തുടരും എന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല. യാത്രാ വിലക്ക് അനിശ്ചിതമായി നീണ്ടു പോയാല്‍ സൌദിയില്‍ സന്ദര്‍ശന വിസാ കാലാവധി കഴിയാനായവരും എക്സിറ്റ് റീ എന്‍ട്രി കരസ്ഥമാക്കിയവരും എങ്ങിനെ തിരിച്ചു പോകുമെന്ന ആശങ്കയിലാണ്. ഇത് സംബന്ധിച്ച് പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ഇല്ല.
നാട്ടില്‍ നിന്നും ഇന്ന് സന്ദര്‍ശക വിസയിലുള്ളവര്‍ സൌദിയില്‍ വിമാനം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാരുടെ കാര്യത്തിലും, പുതിയ ജോലി വിസക്കാരുടെ കാര്യത്തിലും ഓരോ വിമാനക്കമ്പനികളും ഓരോ രീതിയിലാണ് തീരുമാനമെടുക്കുന്നത്. യാത്രാ പുറപ്പെടാന്‍ തയ്യാറായവര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടുകയാണ് ഉചിതം.
സൌദിയില്‍ നിന്നും നാട്ടിലേക്ക് പോകുന്നതിനും വിലക്കുണ്ട്. എന്നാലിത് 72 മണിക്കൂറിന് ശേഷമാണോ പ്രാബല്യത്തിലാവുക എന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സര്‍ക്കുലര്‍ പുറത്തിറങ്ങിയതിനാല്‍ വിമാനക്കമ്പനികള്‍ ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കുമെന്നാണ് വിവരം.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് ലഭിച്ചു. ഇതു പ്രകാരം സ്വദേശികള്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും മാത്രമേ സൌദിയിലേക്ക് പ്രവേശനമുണ്ടാകൂ. 72 മണിക്കൂറിന് ശേഷമാകും വിമാന സര്‍വീസുകള്‍ റദ്ദാകും. അതുവരെ സൌദിയിലേക്ക് പ്രവേശിക്കാം. സൌദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ സമയ പരിധിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല