സ്വന്തം ലേഖകൻ: യെസ് ബാങ്കിന്റെ രക്ഷാ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബാങ്കിന്റെ നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരി എസ്ബിഐ വാങ്ങും. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്.
ബാങ്ക് പുനഃസംഘടനക്കായുള്ള റെഗുലേഷന് ആക്ട് 1949 പ്രകാരമാണ് നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നേരത്തെ ഓഹരികള്‍ ഏറ്റെടുക്കുന്ന എസ്ബിഐയില്‍ നിന്നും നിര്‍ദേശങ്ങള്‍ നേരത്തെ ക്ഷണിച്ചിരുന്നു.
ബാങ്കിന്റെ പുനഃസംഘടനക്കായി പൊതുജനങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക് അഭിപ്രായങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞയാഴ്ച്ചയായിരുന്നു യെസ് ബാങ്കിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
യെസ് ബാങ്കിന്റെ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 7,250 കോടി രൂപയോളം നിക്ഷേപിക്കാനാണ് എസ്ബിഐ തീരുമാനം. യെസ് ബാങ്കിന്റെ 7.25 ബില്ല്യണ്‍ ഇക്വിറ്റി ഓഹരികള്‍ ഓരോന്നിനും 10 രൂപയ്ക് വാങ്ങാന്‍ എസ് ബി ഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്കി.
നിലവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മേല്‍നോട്ടത്തിലുള്ള യെസ് ബാങ്കിന്റെ ‘പുനര്‍നിര്‍മാണ പദ്ധതി 2020’ പ്രകാരം, എസ്ബിഐ യെസ് ബാങ്കില്‍ കുറഞ്ഞത് 26% ഓഹരിയെങ്കിലും മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കുറഞ്ഞത് 2,450 കോടി രൂപയും ബാങ്കിലെ 49% ഓഹരികള്‍ക്കായി പരമാവധി 10,000 കോടി രൂപയും നിക്ഷേപിക്കാനായിരുന്നു എസ്ബിഐയുടെ നിര്‍ദ്ദിഷ്ട പദ്ധതി.
ഏപ്രില്‍ മൂന്ന് വരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രരണമേര്പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ എസ്ബിഐ നല്കുന്ന മൂലധനത്തെ ആശ്രയിച്ച് യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14 ഓടെ നീക്കാന്‍ കഴിയുമെന്നായിരുന്നുറിപ്പോര്ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല