
സ്വന്തം ലേഖകൻ: ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാത്ത പ്രവാസികളെ നാടുകടത്തുമെന്നും അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികളുടെ പട്ടിക തയ്യാറാക്കും. സെക്യൂരിറ്റി ഡേറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത്. നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഇവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനകള്‍ക്ക് വിധേയമാകണം. ഇതില്‍ വീഴ്ച വരുത്തുന്നവരെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി സ്വദേശികളും വിദേശികളും ഉള്‍പപ്പെടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തില്‍ ഇതിനകം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബഹ്റൈനില്‍ ഇറാനില്‍ നിന്ന് ഒഴിപ്പിച്ചവരില്‍ 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രാജ്യം ഇറാനായിരുന്നു. രാജ്യത്ത് 9000 ഓളം പേര്‍ക്കാണ് കൊറോ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനക്ക് ശേഷം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇറാനിലാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1884 വിമാനങ്ങളിലായി 2,35,000 പേര് ഫെബ്രുവരി 27ന് ശേഷം രാജ്യത്ത് പ്രവേശിച്ചിട്ടുണ്ട്. ഇതില്‍ ഒന്നര ലക്ഷത്തോളം പേര് പ്രവാസികളാണെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല