
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയുള്‍പ്പെടെ ആറു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 30വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.
രാജ്യത്ത് വൈറസ് പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. മനേസറിലെ ആര്‍മി ക്യാമ്പില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നോയിഡയില്‍ ജോലി ചെയ്യുന്ന ദല്‍ഹി സ്വദേശിക്കും വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നാഗ്പൂരില്‍ മൂന്നുപേര്‍ക്കും പൂനെയില്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മാര്‍ച്ച് 31 വരെ അടച്ചിട്ടിട്ടുണ്ട്. ബിഹാറിലും ഹരിയാനയിലും മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ ഇതിനോടകം കൊവിഡ് ബാധിച്ച് ആയിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല