
സ്വന്തം ലേഖകൻ: ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭീതിയില്‍ തീവ്രവാദ സംഘടനയായ ഐ.എസും. തങ്ങളുടെ സംഘടനയില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും കൊവിഡിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഐ.എസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഐ.എസിന്റെ ഔദ്യോഗിക പത്രമായ അല്‍ നബയിലാണ് നിര്‍ദ്ദേശം ഉള്ളത്.
രോഗമുള്ളവരില്‍ നിന്ന് മാറി നില്‍ക്കാനും കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒപ്പം കൈകള്‍ കഴുകാനും നിര്‍ദ്ദേശമുണ്ട്. അര്‍ദ്ധ രാത്രി എണീറ്റാലും ഉടനെ കൈകഴുകണമെന്നാണ് നിര്‍ദ്ദേശം. ഒരു സിംഹത്തിന്റെയടുത്ത് നിന്ന് രക്ഷപ്പെടുന്ന പോലെ കൊവിഡ് ബാധിതനില്‍ നിന്നും രക്ഷപ്പെടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദൈവത്തില്‍ വിശ്വസിക്കാനും ഈ മഹാമാരി വന്നതിനും ഒരു കാരണമുണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.
ഐ.എസിന്റെ സാന്നിധ്യം ഇപ്പോഴുമുള്ള ഇറാഖില്‍ 79 പേര്‍ക്കാണ് കൊവിഡ്-റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐ.എസിന്റെ വേരോട്ടം ഉള്ള സിറിയയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇറാഖിന്റെ അയല്‍ രാജ്യമായ ഇറാനില്‍ കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. 700 ലേറെ പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇറാനുമായുള്ള അതിര്‍ത്തി അടച്ചതിനാലാണ് ഇറാഖില്‍ താരതമ്യേന കൊവിഡ് കേസുകള്‍ കുറഞ്ഞത്.
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചുള്ള മരണം നടന്നത് ഇറാനിലാണ്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എഫിനോട് ഇറാന്‍ സഹായ ധനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല