1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2020

സ്വന്തം ലേഖകൻ: യുകെ സ്വദേശിയടക്കം ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനത്തിന്‍റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി ഇടപെട്ട ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ. സ്വദേശി കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന കര്‍ശനമായി നടത്തിവരുന്നുണ്ട്. ഇതിന് പോലീസിന്റെ സഹായവും ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കായി നാളെ മുതല്‍ റോഡുകളില്‍ പരിശോധന നടത്തും. 5150 വിദേശികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

വൈറസ് ബാധ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്ത അവസ്ഥ ഉണ്ടാകരുത്. കൂട്ടംകൂടുന്നതും വന്‍ തോതില്‍ പകരുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്നേ നിര്‍ദേശിച്ചിട്ടുള്ളൂ. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബസ്, വാഹന സൗകര്യങ്ങള്‍ക്കൊന്നും ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്തുതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. അതിഥി തൊളിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈകളിലൂടെ കൊറോണ പകരുന്നത് തടയുന്നതിനായി കൈകളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ ‘ബ്രേക് ദ ചെയിന്‍’ കാമ്പയിന്‍ നടത്താനും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്‍റെ ഉദ്ഘാടനവും മന്ത്രി പത്രസമ്മേളനത്തില്‍ നിര്‍വഹിച്ചു.

ഇന്ത്യയില്‍ കോവിഡ് 19 ബാധിതര്‍ 107 ആയി. 31 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്. കേരളത്തില്‍ 22 പേരെയും ഉത്തര്‍പ്രദേശില്‍ 11 പേരെയുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഹരിയാനയിലെ 14 രോഗികളും വിദേശ പൗരന്മാരാണ്‌. രണ്ടുപേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായുള്ള അന്തരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടച്ചു.

കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള കര്‍ത്താര്‍പൂര്‍ ഇടനാഴിയും അടച്ചു. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി ഇന്ന് അര്‍ധരാത്രി അടക്കും.

ഇറ്റലിയിലെ മിലാനിൽ കുടുങ്ങിയ 218 അംഗ ഇന്ത്യൻ സംഘത്തെ ഡൽഹിയിലെത്തിച്ചു. ഇറാനിൽ നിന്നുള്ള 231 ഇന്ത്യക്കാരെയും ജയ്സാൽമീറിലെ സൈനിക കേന്ദ്രത്തിൽ എത്തിച്ചു. ഇവരെ 14 ദിവസം നിരീക്ഷണത്തിൽ വെക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ പരിശോധിച്ചു.

നാളെ മുതൽ പാർലമെൻറിൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീം കോടതി നാളെ പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചു. രാജ്യത്തെ മിക്ക സ്‌ക്കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്‌. പല കമ്പനികളും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സിനിമാശാലകള്‍ അടച്ചു.

രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാർക്ക് രാജ്യ തലവന്മാരുടെ വീഡിയോ കോൺഫറൻസും നടത്താൻ തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.