സ്വന്തം ലേഖകൻ: 2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍, ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യോട് ജപ്പാന് ആവശ്യപ്പെട്ടു.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് ഐ.ഒ.സി. അംഗീകരിച്ചതായി ഷിന്‍സോ ആബെയുടെ ഓഫീസ് സ്ഥിരീകരിച്ചു. ബാഹുമായി ടെലഫോണിലാണ് ആബെ ചര്‍ച്ച നടത്തിയത്.
ആബെയും ബാഹുമായി നടത്തിയ ചര്‍ച്ചയില്‍, ടോക്യോ ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും 2021ല്‍ നടത്തുമെന്ന് തീരുമാനിച്ചതായും ഷിന്‍സോ ആബെയുടെ ഓഫീസ് വ്യക്തമാക്കി.
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്ന് കാനഡ വ്യക്തമാക്കി. കോവിഡ്-19 നെ തുടര്‍ന്ന് ഈ വരുന്ന ഒളിമ്പിക്സിലും പാരാലിമ്പിക്സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സി.ഒ.സി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സി.പി.സി) ഞായറാഴ്ച അറിയിച്ചു.
ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാച്ച് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സിന് വെറും നാലു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗെയിംസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്ലറ്റുകളില് നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല