
സ്വന്തം ലേഖകൻ: കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികൾ ഹെയ്തി എന്ന കരീബിയൻ രാജ്യത്ത് കുടുങ്ങിയതായി റിപ്പോർട്ട്. ആകെ 80 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഹെയ്തിയിൽ ഇതുവരെ 15 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്നാണ് ആശങ്ക. ആളുകൾ തിങ്ങിപ്പാർക്കുന്ന ചെറിയ ദ്വീപായതിനാൽ ഇത് വലിയ പ്രതിസന്ധി ഉയർത്തുന്നു.
ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ഇവിടെ ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആളുകൾ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉൽപാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സർവീസുകൾ പൂർണമായും നിർത്തി വച്ചിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങൾ മാത്രമാണ് ബാക്കി. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയാൽ ആക്രമണത്തിന് ഇരയാകും.
ടെലികോം മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ള വിദേശികളിൽ ഏറെയും. ചികിത്സാ സൗകര്യങ്ങൾ ഇല്ല എന്നതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധി. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാൽ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എയർ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സർക്കാരിനോടും ഇന്ത്യൻ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 80 പേർക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികൾക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയിൽ നിന്ന് അറിയാനായത്.
കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിൽ സ്വദേശികളല്ലാത്തവരെ കണ്ടാൽ അപ്പോൾ തന്നെ ആക്രമിക്കുകയാണ് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാർഗങ്ങളോ ഇല്ലാത്ത ഈ ദ്വീപ് വാസികൾ. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരിൽ ഒരു സംഘം കഴിഞ്ഞ ദിവസം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കരീബിയൻ രാജ്യമായ ഹെയ്തി ദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നോർക്ക നടപടി സ്വീകരിച്ചു. എയർ ലിഫ്റ്റ് വഴി സംഘത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ആദ്യ ലക്ഷ്യം.
ലോക്ഡൗണിനെ തുടർന്ന് ചികിത്സാ സൗകര്യം പോലും പൂർണമായും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹെയ്തിയിലെ മലയാളി ഫെഡറേഷനാണ് ഇക്കാര്യം സംസ്ഥാന ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. ഹെയ്തിയിലെ കൗൺസിൽ ജനറലിന് കത്ത് നല്‍കിയതായും അവിടെയുള്ള മലയാളികൾക്ക് അടിയന്തര സഹായം നല്കാൻ ശ്രമം നടക്കുന്നതായും നോർക്ക സി.ഇ.ഒ. അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല