സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി. പൊതു മേഖലയിലെ പത്ത് ബാങ്കുകൾ ഉൾപ്പെടുന്നതാണ് ലയനം. ലയനം പൂർത്തിയായതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങിയിട്ടുണ്ട്. ആഗസ്റ്റിലുള്ള പ്രഖ്യാപനം അനുസരിച്ച് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചിട്ടുള്ളത്. ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, എന്നിവ യൂണിയൻ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായും ലയിച്ചിരുന്നു.
ലയിക്കപ്പെട്ട ബാങ്കുകളുടെ എല്ലാ ഇടപാടുകാരും ഏപ്രിൽ രണ്ട് മുതൽ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നീ ആങ്കർ ബാങ്കുകളിൽ ഒന്നിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഉപയോക്താക്കൾക്ക് ആങ്കർ ബാങ്കിന്റെ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും ലഭിക്കും. എന്നാൽ ലയനം സംബന്ധിച്ച നടപടികൾ ഒന്നും തന്നെ ഉപയോക്താക്കളെ ബാധിക്കില്ല.
ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കായി കാനറാ ബാങ്ക്. സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ചതോടെയാണ് ആസ്തിയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി മാറിക്കഴിഞ്ഞിട്ടുള്ളത്. ലയനത്തിന് ശേഷം ബാങ്കിന് 10, 391 ബ്രാഞ്ചുകളും 12, 829 എടിഎമ്മുകളും 16 ട്രില്യൺ ഡോറളിന്റെ ബിസിനസുമുണ്ടെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. വായ്പകളും നിക്ഷേപങ്ങളുമാണ് മൊത്തം ബിസിനസായി കണക്കാക്കുന്നത്. 91, 685 ജീവനക്കാർ ലയനത്തിന് ശേഷം ബാങ്കിനുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ലയനത്തോടെ ബാങ്ക് വലിയ സ്ഥാപനമായി മാറിയെങ്കിലും ബാങ്കിംഗ് രംഗത്തെ സമീപനവും ഉപഭോക്താക്കളുടെ സംതൃപ്തി സന്തോഷം എന്നിവ ഉറപ്പാക്കുന്നതിൽ ബാങ്കിന്റെ നിലപാടിൽ മാറ്റമുണ്ടായിരിക്കില്ലെന്നും കാനറ ബാങ്ക് സിഇഒ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിവിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പുറമേ ബാങ്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും അദ്ദഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല