
സ്വന്തം ലേഖകൻ: സൌദിയില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 87 ആയി. 762 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യയാണിത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1049 ആയി. ഇതോടെ രോഗപ്പടര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലകളിലെ ഓരോ വീടും താമസകെട്ടിടങ്ങളും കയറിയിറങ്ങി പരിശോധന ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കി.
ഇന്ന് മക്കയില്‍ മാത്രം 325 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. മദീന 197, ജിദ്ദ 142, ഹുഫൂഫ് 35, റിയാദ് 24, ദമ്മാം 18 എന്നിങ്ങിനെയാണ് ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തിയ ഇന്നത്തെ രോഗസംഖ്യ. രോഗം കൂടുതല്‍ പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധന തുടരുകയാണ്.
രോഗം പടരുമെന്ന് ഭയന്നിരുന്ന ലേബര്‍ ക്യാമ്പുകളിലുള്ള രണ്ടര ലക്ഷം പേരെ അറുപതിനായിരത്തോളം സ്കൂള്‍ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. ഇവിടെ ഓരോ ദിവസവും തൊഴിലാളികളുടെ ശരീര താപനില പരിശോധിക്കുവാനും മതിയായ സുരക്ഷ ഒരുക്കുവാനും മന്ത്രാലയം ക്രമീകരണം നടത്തിയിട്ടുമുണ്ട്.
കോവിഡ് മൂലം രണ്ടു പേർ കൂടി മരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 58 വയസ്സുള്ള കുവൈത്ത് പൗരനും 69 കാരനായ ഇറാനിയുമാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇരുവരും. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ അഞ്ചായി. നേരത്തെ രണ്ടു കുവൈത്ത് പൗരന്മാരും ഒരു ഇന്ത്യക്കാരനും കോവിഡ് മൂലം മരിച്ചിരുന്നു .
134 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1658 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ ഇന്ത്യക്കാരാണ്.
ചികിത്സയിലുണ്ടായിരുന്നവരിൽ 33 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 258 ആയി. നിലവിൽ 1395 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പതിനാറു പേരുടെ നില ഗുരുതരമാണെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നു. 560 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4663 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ സ്വദേശിള്‍, വിദേശികള്‍, പ്രവാസി തൊഴിലാളികള്‍ തുടങ്ങിയവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
അതെ സമയം 49 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവര്‍ 464 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
യു എ ഇയിൽ കോവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകൾ എമിറേറ്റ്സ് റെഡ് ക്രസന്റ് ഏറ്റെടുക്കും. ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ് യാന്റെ നിർദേശപ്രകാരമാണ് തീരുമാനം. കുടുംബം യു എ ഇയിലുണ്ടെങ്കിൽ എല്ലാ രാജ്യക്കാർക്കും ആനുകൂല്യം ലഭിക്കുമെന്ന് യു എ ഇ സർക്കാർ ഔദ്യോഗിക ട്വിറ്റർ വ്യക്തമാക്കി. ‘നിങ്ങൾ.. കുടുംബത്തിലെ ഒരാൾ’ എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല