
സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസില്‍ മരിച്ചവരുടെ എണ്ണം 4,591. ലോകത്ത് കോവിഡ്-19 മൂലം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട വിവരമാണിത്. ബുധനാഴ്ച രേഖപ്പെടുത്തിയ 2,569 പേരുടെ മരണമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്ക്.
6,76,000 ലധികം അമേരിക്കക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 34,784 പേര്‍ ഇതുവരെ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയും സമീപനഗരങ്ങളായ ന്യൂജഴ്‌സിയും കണക്ടിക്കട്ടും ചേര്‍ന്ന മേഖലയാണ് യുഎസിലെ വൈറസ് പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്നത്.
ന്യൂയോര്‍ക്കില്‍ മാത്രം 2,26,000 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 16,106 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ന്യൂജഴ്‌സിയില്‍ രോഗബാധിരുടെ എണ്ണം 75,317 ആയി വര്‍ധിച്ചു. 3,518 പേരാണ് ഇവിടെ മരിച്ചത്.
യു.എസ്സില്‍ കോവിഡ് കാരണം രണ്ടര ലക്ഷം പേര്‍ വരെ മരിക്കാനിടയുണ്ടെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. എന്നാല്‍ ഫലപ്രദമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അത് കുറയ്ക്കാന്‍ സഹായിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറസ് വ്യാപനത്തില്‍ കുറവ് വന്നതായും 850 കൗണ്ടികളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് പ്രത്യാശ നല്‍കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നുകളുടെയും വാക്‌സിന്റെയും ഗവേഷണങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് പോകുന്നുവെന്നും ആന്റി വൈറല്‍ തെറാപ്പി, ഇമ്യൂണ്‍ തെറാപ്പി, പ്ലാസ്മ തെറാപ്പി എന്നിവയുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി വരുന്നതായും ട്രംപ് വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ ദുര്‍ബലമായ രാജ്യങ്ങള്‍ക്ക് യുഎസിന്റെ ഭാഗത്ത് നിന്ന് കഴിയാവുന്ന സഹായം നല്‍കുമെന്നും ട്രംപ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല