1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ‘മോചിപ്പിക്കണമെന്ന്’ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലടക്കം ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ വ്യാപകമായിരിക്കുന്നത്.

ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ നല്‍കി മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ ‘മോചിപ്പിക്കണമെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.

ട്വീറ്റിന് പിന്നാലെ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വാഷിങ്ടണ്‍ ഗവര്‍ഷര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ”നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അയാള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ കോവിഡ് രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്” എന്നായിരുന്നു വാഷിങ്ടണിലെ ഗവര്‍ണറായ ജേ ഇന്‍സ്‌ലീ തുറന്നടിച്ചത്. ഈ ആശങ്ക സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ തന്നെ ലോക്ഡൗണും സമ്പര്‍ക്ക വിലക്കും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണെന്നും ഫെഡറല്‍ സര്‍ക്കാരല്ലെന്നും പറഞ്ഞ് ട്രംപ് കൈ കഴുകുന്നുമുണ്ട്.

ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് കൊറോണ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ക്യുമോ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരവരുടെ നിലക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പരാതി പറച്ചില്‍ മതിയാക്കി പണിയെടുക്കണമെന്നും ആവശ്യത്തിന് പണവും സഹായവും നല്‍കിയിട്ടും ഒരു നന്ദിവാക്കുപോലും ന്യൂയോര്‍ക്ക് ഗവര്‍ണറില്‍ നിന്നുമുണ്ടായില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.

സോഷ്യല്‍മീഡിയയിലൂടെയാണ് പല സമരങ്ങളും ആളുകളെ സംഘടിപ്പിച്ചത്. കാലിഫോര്‍ണിയയിലെ ഹണ്ടിംങ്ടണ്‍ ബീച്ചില്‍ നൂറിലേറെ പേരാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിക്കാനിറങ്ങിയത്.’സ്വതന്ത്രമായി ജീവിക്കൂ അല്ലെങ്കില്‍ മരിക്കൂ’, ‘നമുക്ക് സ്വീഡനെ പോലെയാവാം’, ‘എനിക്ക് മുടിവെട്ടണം’, ‘ദൈവം എനിക്ക് പ്രതിരോധ ശക്തി നല്‍കിയിട്ടുള്ളത് വെറുതേയല്ല’, ‘വസ്തുതകള്‍ അല്ലാതെ പേടിയല്ല’, ‘ഞാന്‍ ക്വാറന്റെയ്‌ന് ശേഷം(അസ്ഥികൂടത്തിന്റെ ചിത്രം)’ എന്നിങ്ങനെവിവിധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു സമരക്കാരുടെ പ്രതിഷേധം.

അതേസമയം യുഎസിൽ പ്രതിദിന കോവിഡ് മരണത്തിൽ ഇരട്ടിയോളം വർധന. ബുധനാഴ്ച 2,600 പേരാണു മരിച്ചതെങ്കിൽ വ്യാഴാഴ്ച 4,591 പേരായി. മൊത്തം മരണം 35,000; രോഗികൾ 7 ലക്ഷത്തിനടുത്ത്.

തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി 52 ലക്ഷം പേർകൂടി അപേക്ഷ നൽകി. ഇതോടെ കോവിഡ് പ്രതിസന്ധി മൂലം ജോലി പോയവർ 2.2 കോടിയായി. മൊത്തം തൊഴിലാളികളിൽ ഏഴിലൊന്നു പേരും തൊഴിൽരഹിതർ. രാജ്യത്തിന്റെ സാമ്പത്തികനില 5.9 % ഇടിയുമെന്നാണ് ഐഎംഎഫ് പ്രവചനം.

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കനത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കെ രാജ്യത്തെ കര്‍ഷകര്‍ക്കായി ട്രം‌പ് 19 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വലിയ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ കരകയറ്റാന്‍ ട്രംപിന്‍റെ പ്രഖ്യാപനം സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടാണ് ധനസഹായം നല്‍കുയെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 156,104 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗബാധിതരുടെ എണ്ണം 2,275,789 ആയി. 582,520 പേരുടെ രോഗം ഭേദമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.