1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും അനുമതിയുണ്ടാകില്ല.

അവശ്യ സര്‍വീസുകളായ ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നതിന് അനുമതിയുണ്ടാകുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് കേസുകള്‍ സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ദമ്മാമിലെ ഹയ്യല്‍ അതീര്‍ മേഖലയും കഴിഞ്ഞ ദിവസം പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം അന്‍പതിലധികം പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പ്രദേശം പൂര്‍ണ്ണമായി അടച്ചത്. ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യു ഇതോടെ കര്‍ശനമാക്കി.

ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. ക്വാരന്റൈനിലേക്ക് മാറ്റിയ ശേഷം ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയും പോസിറ്റീവെന്ന് സ്ഥിരീകരിക്കുന്ന മുറക്ക് ഐസൊലേറ്റ് ചെയ്യുകയുമാണ് ഇപ്പോള്‍ തുടരുന്ന രീതി. ഇതിനാല്‍ തന്നെ സാമൂഹ വ്യാപനം തടയുവാനാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

സൗദിയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ മരണസംഖ്യ 92 ആയി ഉയര്‍ന്നു. ആകെ അസുഖം സ്ഥിരീകരിച്ചവരില്‍ എണ്ണൂറിലേറെ പേരും പ്രവാസികളാണ്. 21 ശതമാനം മാത്രമാണ് സ്വദേശികള്‍.

കോവിഡ് പശ്ചാത്തലത്തിൽ റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹും പെരുന്നാൾ നമസ്കാരവും വീടുകളിൽ തന്നെ നിർവഹിക്കേണ്ടിവരുമെന്ന് സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് അൽ അഷെയ്ഖ് പറഞ്ഞു.

രോഗവ്യാപനം കുറയാതിരിക്കുകയും ആരാധനാലയം തുറക്കാതെ വരികയും ചെയ്താൽ ഖുതുബയില്ലാതെ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാവുന്നതാണ്. റമാസൻ വ്രതം ഈ മാസം 24ന് തുടങ്ങുമെന്നാണ് സൂചന. കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി മദീനയിലെ പ്രവാചകപ്പള്ളിയിൽ തെർമൽ സ്കാനർ സ്ഥാപിച്ചു.

സൗദിയിൽ ഒരു മാസമായി വിദൂര വിദ്യാഭ്യാസ പഠനം തുടരുന്ന മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകും. എന്നാൽ, സ്വകാര്യ, വിദേശ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് പ്രശ്‌നത്തിൽ ഇടപെടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയെത്തുടർന്നു ജോലി നഷ്ടമായവർക്ക് മറ്റു സ്ഥാപനങ്ങളിൽ ജോലി ലഭിച്ചാൽ വീസ മാറാനുള്ള അനുമതിയുമായി യുഎഇ. നേരത്തേയുള്ള സ്പോൺസറുടെ കീഴിൽ വീസ നിലനിർത്തി പുതിയ ജോലിയിൽ പ്രവേശിക്കാനാണ് അനുമതി. ജോലി നഷ്ടപ്പെട്ടവരുടെ വീസ കാലാവധി വർഷാവസാനം വരെ ഉള്ളതിനാൽ അവർക്ക് രാജ്യത്തു തുടർന്ന് മറ്റു ജോലിക്ക് ശ്രമിക്കാൻ സമയവുമുണ്ട്. മാർച്ച് ഒന്നിനു ശേഷം റസിഡന്റ് വീസയുടെ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31വരെ പിഴ അടയ്ക്കാതെ രാജ്യത്ത് തുടരാം.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാൻ പ്രത്യേക ലിങ്കും അബുദാബി അധകൃതർ നൽകി. ഇവരെ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള ചെലവ് അതതു കമ്പനികളാണ് വഹിക്കേണ്ടത്. ആറു മാസത്തേക്കോ ദീർഘകാലമോ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.