
സ്വന്തം ലേഖകൻ: റംസാന് മാസത്തില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു. എമിറേറ്റസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.
“ടെൻ മില്യൻ മീൽസ്” എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശൈഖ ഹിന്ദ് ബിൻത് മക്തൂമായിരിക്കും പദ്ധതിയുടെ മേല്‍നേട്ടം വഹിക്കുക. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികൾ എത്തിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈ അവസരത്തില്‍ റംസാന് മാസത്തില്‍ ഭക്ഷണമെത്തിക്കു എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിധ് അല്‍മക്തൂം പറഞ്ഞു. റംസാനില്‍ രാജ്യത്ത് ആരും പട്ടിണിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും പരിചരിക്കാനില്ലാതെ ഒരുരോഗിയും, നിരാലംബനും, പട്ടിണിക്കാരനും രാജ്യത്തുണ്ടാവരുത്. നാടിന്റെ ആധികാരികതയും ആവേശവുമായിരിക്കണം ഈ ഉത്തരവാദിത്തമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ കണ്ട ഏറ്റവും വലിയ സാമൂഹിക ഉദ്യമമാക്കി ഭക്ഷണ വിതരണ പദ്ധതിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
അതേസമയം, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു തങ്ങളുടെ പൗരന്മാരെ വിമാനമാര്‍ഗമോ കര മാര്‍ഗമോ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 22900 ദേശപൗരന്മാരെ സ്വദേശത്തേക്ക് തിരികെ എത്തിക്കാന്‍ തയ്യാറണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കോവിഡ് മരണം 160 പിന്നിട്ടത്തോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മരണ സംഖ്യയോടൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഞായറാഴ്ച വരെ 167 മരണമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
യുഎഇയിലെ നിയന്ത്രണങ്ങള്‍ റംസാന് മാസത്തിലും തുടര്‍ന്നേക്കും. രോഗവ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ റംസാന് മാസത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി യുഎഇ ഫത്വ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നോമ്പ് എടുക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല