1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ ആറ് മരണവും 1122 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണങ്ങള്‍ 103 ഉം കോവിഡ് കേസുകള്‍ 10484 ഉം ആയി. 92 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 1490 ആയി. മക്കയില്‍ അഞ്ച് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 819 പേരും പ്രവാസികളാണ്.

റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ മന്ത്രാലയത്തിന്‍രെ കോവിഡ് പരിശോധന തുടരുകയാണ്. താമസ കേന്ദ്രങ്ങളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ആംബുലന്‍സുകളും മൊബൈല്‍ ലാബുകളും സംഘത്തിനൊപ്പമുണ്ട്. വ്യാപക പരിശോധന നടക്കുന്നതാണ് കേസുകളുടെ എണ്ണം കൂടാൻ കാരണം.

സൗദിയില്‍ കോവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഉച്ചക്ക് തന്നെ അറിയിച്ചിരുന്നു. രാജ്യത്ത് ഫീല്‍ഡ് പരിശോധന കര്‍ശനമാക്കിയതിനാല്‍ കേസുകള്‍ വര്‍ധിക്കും. റമദാനില്‍ ഉടനീളം നിലവിലെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറത്തിറങ്ങിയാല്‍ രോഗ പ്രതിരോധം തടസ്സപ്പെടും. പൗരന്മാരുടേയും പ്രവാസികളുടേയും ക്ഷേമമാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ആശ്വാസ നടപടികളുമായി ഇന്ത്യന്‍ എംബസി. രക്ഷിതാക്കളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഹയര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തത്. സ്‌കൂള്‍ ഫീസിനത്തില്‍ ട്യൂഷന്‍ ഫീസ് മാത്രമാണ് രക്ഷിതാക്കളില്‍ നിന്നും ഈടാക്കുക. മറ്റു ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കി. നിലവില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. ഫീസ് കുടിശ്ശിക ഇതിന് മാനദണ്ഡമായി പരിഗണിക്കില്ല.

സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെയോ അനധ്യാപക ജീവനക്കാരെയെ പിരിച്ചുവിടില്ല. പകരം ജീവനക്കാരുടെ അലവന്‍സുകളില്‍ മാറ്റം വരുത്തി ശമ്പളം ഉറപ്പ് വരുത്താനും ഇന്ത്യന്‍ എംബസി അതാത് സ്‌കൂള്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങള്‍ സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും അനുവര്‍ത്തിക്കാനും എംബസി ആശവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇയിലെ ഒട്ടു മിക്ക എമിറേറ്റുകളും തൊഴിലാളികളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഏറ്റവുമൊടുവില്‍ റാസല്‍ഖൈമയാണ് തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.

തൊഴിലാളികളുമായി പോകുന്ന ബസ്സിലും സാമൂഹിക അകലം പാലിക്കണം. 50 ശതമാനമേ ബസ്സില്‍ ആളുകളുണ്ടാകാന്‍ പാടുള്ളൂ. എല്ലാവരും നിര്‍ബന്ധമായി മുഖാവരണം ധരിച്ചിരിക്കണം. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒരു മീറ്റര്‍ വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും റാസല്‍ഖൈമ ഗതാഗത വിഭാഗം അറിയിച്ചു.

നേരത്തേ അബുദാബിയും ദുബായിയും ഷാര്‍ജയും തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്നത് കര്‍ശനമായി വിലക്കിയിരുന്നു. നിയമ ലംഘനത്തിന് കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുമെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും വിവിധ എമിറേറ്റുകള്‍ അറിയിച്ചു.

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 56 വയസ്സുള്ള വ്യക്തിയാണ് മരിച്ചതെന്നും ഇദ്ദേഹം നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളയാളായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം മരണസംഖ്യ ഒമ്പതായി. 567 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 6015 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും പ്രവാസി തൊഴിലാളികളാണ്. 37 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗം ഭേദമായവര്‍ 555 ആയിട്ടുണ്ട്.

ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അൽ ഫാതിഹ്​ഗ്രാൻഡ്​മോസ്​ക് വെള്ളിയാഴ്ച ജുമുഅക്കും റമദാനിലെ ഇശാ, തറാവീഹ്​ പ്രാർഥനകൾക്കുമായി തുറക്കും. പ്രാർഥനക്ക് ഇമാമും അഞ്ച് പേരും മാത്രമാണ് പങ്കെടുക്കുക. നീതിന്യായ, ഇസ്‍ലാമികകാര്യ, ഔഖാഫ്​ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആറു പേരും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫെയ്സ് മാസ്ക് ധരിക്കണം. പ്രാർഥനകൾ വിശ്വാസികൾക്കായി ഓൺലെനിൽ സംപ്രേഷണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.