1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2020

സ്വന്തം ലേഖകൻ: വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ആറുമാസം ഗര്‍ഭിണിയായ ഡോ. മീനല്‍ വിസാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ആരോഗ്യസേവന(എന്‍എച്ച്എസ്) പ്രവര്‍ത്തകര്‍ക്ക് മതിയായ പിപിഇ ലഭ്യമാകുന്നില്ലെന്ന് ഉന്നയിച്ച് പ്രതിഷേധിച്ചത്.

ആശുപത്രി വസ്ത്രവും സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് ‘ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു ഡോക്ടറുടെ പ്രതിഷേധം. തുര്‍ക്കിയില്‍ നിന്നുള്ള വിതരണം വൈകിയതോടെ പല എന്‍എച്ച്എസ് ട്രസ്റ്റുകളിലെയും ഡോക്ടര്‍മാരും നഴ്‌സുമാരും പിപിഇയുടെ അഭാവം നേരിടുന്നുണ്ടെന്ന ആശങ്ക ബ്രിട്ടണിലെ ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മീനലിന്റെ പ്രതിഷേധം.

കോവിഡ് 19-നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍നിന്ന് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംബന്ധിച്ച് തുര്‍ക്കിയില്‍നിന്നുള്ള പിപിഇ കിറ്റുകളുടെ ഇറക്കുമതിയില്‍ കാലതാമസം നേരിടുന്നുവെന്ന വാര്‍ത്ത അങ്ങേയറ്റം ആശങ്കയുണ്ടാക്കിയിരിക്കുകയാണെന്ന് ബിഎംഎ കൗണ്‍സില്‍ മേധാവി ഡോ. ചന്ദ് നാഗ്‌പോള്‍ പറഞ്ഞു.

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫലപ്രദവുമായ സംരക്ഷണം ആവശ്യമാണ്. വളരെയധികം ഡോക്ടര്‍മാര്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഇപ്പോള്‍ തന്നെ അപകടസാധ്യതയിലാണ്.ബിഎംഎ അടുത്തിടെ നടത്തിയ സര്‍വേയില്‍ മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരവധി ഡോട്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇത് മരണവും ജീവിതവും തമ്മിലുള്ള പോരാട്ടമാണ്’

ഒട്ടേറെ ആശുപത്രികളില്‍ നിലവില്‍ ഗൗണുകളുടെ കുറവുണ്ടെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സണും വെളിപ്പെടുത്തിയിരുന്നു. നാലു ലക്ഷം ഗൗണാണ് തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അതേസമയം, ഗൗണുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഒരിക്കല്‍ ഉപയോഗിച്ച ഗൗണുകള്‍ വീണ്ടും ഉപയോഗിക്കാമെന്ന് ഇംഗ്ലിണ്ടിലെ പൊതുജനാരോഗ്യവിഭാഗം തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തിയിരുന്നു.

എജിപികള്‍ക്കും (എയറോസോള്‍ ഉല്‍പാദിപ്പിക്കുന്ന നടപടിക്രമങ്ങള്‍) ഉയര്‍ന്ന അപകടസാധ്യതയുള്ള ക്രമീകരണങ്ങള്‍ക്കുമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഏപ്രണ്‍, അല്ലെങ്കില്‍ കഴുകി ഉപയോഗിക്കാവുന്ന ശസ്ത്രക്രിയ ഗൗണുകള്‍ എന്നിവ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ശരിയായ ആലോചനയില്ലാതെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതെന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിവിധ സംഘങ്ങള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

നിലവില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എന്നാല്‍ വിതരണം എത്രയും പെട്ടെന്ന് കാര്യക്ഷമമാക്കുന്നതിനായി എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചു. യുകെയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം 1,20,067 ആയി ഉയര്‍ന്നു. 16,060 പേരാണ് ഇവിടെ അസുഖം ബാധിച്ച് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.