
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് മഹാമാരി പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
അതിനിടെ യുഎസിൽ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ചു. പലയിടത്തും ആരോഗ്യ പ്രവർത്തകരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തെന്നു പരാതി ഉയർന്നു. വാഷിങ്ടനിൽ 2500 ൽ അധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. മുഖാവരണം ധരിക്കാൻ മിക്കവരും തയാറായില്ല.
40,000 പേർ മരിക്കുകയും 7.5 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്ത രാജ്യത്തെ പ്രതിഷേധം ആശങ്ക ഉയർത്തി. ഇതിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെറിയ ഇളവുകൾ പ്രഖ്യാപിക്കുമെന്ന സൂചന നൽകി. പ്രതിഷേധക്കാർ രാജ്യസ്നേഹികളാണെന്നും ജോലിക്കു പോകാൻ കഴിയാത്തതിന്റെ വിഷമമാണെന്നും പറഞ്ഞ് ട്രംപ് ഇവരെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല