1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. മരണം 640 കടന്നു. രോഗം ഭേദമായവരുടെ നിരക്ക് 17.48 ശതമാനമായി കൂടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും രാജ്യത്തെ സാഹചര്യവും സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ചർച്ച ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിൽ 50 മരണവും 1385 പുതിയ കോവിഡ് കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത അതിവേഗ പരിശോധന കിറ്റുകൾക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയത് തിരിച്ചടിയായി.

ഡൽഹിയിൽ രോഗബാധിതർ 2186 ഉം മരണം 47 ഉം കടന്നു. ആസാദ്പുർ മണ്ടിയിലെ കച്ചവടക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തകർക്കായി പ്രത്യേക പരിശോധന കേന്ദ്രം തയ്യാറാക്കി. മാധ്യമപ്രവർത്തകർക്ക് വാർത്താ പ്രക്ഷേപണ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി.

യു.പിയിൽ രോഗബാധിതർ 1300 കടന്നു. ആന്ധ്രപ്രദേശിൽ ബിഹാറിലും അതിവേഗമാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. രാജ്യത്താകമാനം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. അതിനാൽ പ്രായമായവരെയും കിടപ്പിലായവരെയും ശുശ്രൂഷിക്കുന്നവർ, പ്രീപെയ്ഡ് കണക്ഷൻ റീചാർജ്, ബ്രഡ് ഫാക്ടറി, പാൽ സംസ്കരണം, പൊടി മില്ലുകൾ, പാഠപുസ്തക കടകൾ, ഇലക്ട്രോണിക് കടകൾ, പാക്കിങ് ഹൗസ് എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

തുറമുഖങ്ങളിൽ നാവികരുടെ സൈൻ ഇൻ – സൈൻ ഓഫ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടികൾക്ക് ആഭ്യന്തര മന്ത്രാലയം മാർഗ നിർദേശമിറക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഐ.എം.എ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ ഒപ്പമുണ്ട് എന്ന് അറിയിച്ചു. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന വഴിയുള്ള സൗജന്യ സിലിണ്ടർ പരമാവധി വേഗത്തിൽ വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എല്‍.പി.ജി വിതരണക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

കോവിഡ് സംബന്ധിച്ച ചോദ്യങ്ങളുമായി ടെലിഫോൺ സർവേയ്ക്കു കേന്ദ്ര സർക്കാർ. 1921 എന്ന നമ്പറിൽ നിന്നു രാജ്യത്തെ മുഴുവൻ മൊബൈൽ നമ്പറുകളിലേക്കും ഫോൺകോൾ എത്തും. നാഷനൽ ഇൻ‍ഫർമാറ്റിക്സ് സെന്ററാണു സർവേയ്ക്കു നേതൃത്വം നൽകുന്നത്. ഈ നമ്പറിൽ നിന്നു കോൾ വരുമ്പോൾ കൃത്യമായ മറുപടി നൽകാമെന്നും സർവേ സദുദ്ദേശ്യപരമാണെന്നും സർക്കാർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അടക്കം പരിശോധിക്കാനാണു സർവേ. അതേസമയം, മറ്റു നമ്പറുകളിൽ നിന്നോ സർവേയാണെന്ന വ്യാജേനയോ വിളിക്കുന്നവരോടു പ്രതികരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയും കേന്ദ്രം തേടിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനു നിർദേശിക്കാനാവില്ലെന്നും അൽപം കൂടി കാത്തിരിക്കാമെന്നും സുപ്രീം കോടതി. കോവിഡ് ലോകമാകെയുള്ള പ്രശ്നമാണെന്നും ഓരോ രാജ്യവും തങ്ങളാലാവുന്നത്ര കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

യുഎസിലുള്ളവരെ തിരികെ കൊണ്ടുവരാൻ നടപടിയാവശ്യപ്പെട്ട ഹർജിയാണു പരിഗണിച്ചത്. മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവരെ സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകുന്നത് ഇപ്പോൾ രാജ്യാന്തരതലത്തിൽതന്നെ നിർത്തിവച്ചിരിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന ഹർജിയും കോടതി പരിഗണിച്ചു.

ഇറാനിൽ പ്രവിശ്യ തിരിച്ച് ലോക്ഡൗണുണ്ടെന്നും തൊഴിലാളികൾ ദീർഘകാല വീസയുള്ളവരാണെന്നും തുഷാർ മേത്ത പറഞ്ഞു. സാഹചര്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാരിനെ അനുവദിക്കുകയാണു വേണ്ടതെന്നും തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.