1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ അ‍ഞ്ചായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ട് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്ത് വിട്ടത്.

മക്കയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച സാഹിര്‍ ഹുസൈന്‍ (54) കോവിഡ് ബാധിച്ചാണ് മരിച്ചത്. റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) കോവിഡ് ബാധിച്ചാണ് മരണപ്പെട്ടത്. അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51) ആണ് കോവിഡ് ബാധിച്ച് മരിച്ച് മരിച്ച മലയാളി.

ഇതിനിടെ സൌദിയില്‍ നിന്നുള്ള ഇന്ത്യക്കാരില്‍ നാട്ടില്‍ അടിയന്തിരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണമടക്കം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.

ബഹ്‌റൈനിൽ 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 72 പേർ പ്രവാസി തൊഴിലാളികളാണ്. നിലവിൽ 1556 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ രണ്ട് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 28 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 1246 പേർക്ക് ഇതിനകം രോഗ വിമുക്തി ലഭിച്ചു.

ബഹ്റൈനിൽ 1909 പ്രവാസികൾക്ക് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്സി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരെ സംബന്ധിച്ച് ഏപ്രിൽ 26 വരെ പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗ ബാധിതരായ പ്രവാസികളിൽ 95.5 ശതമാനം പേർ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരാണ്. ഫ്ളക്സി വിസയിൽ ഉള്ള 1.7 ശതമാനം പേർക്കും സന്ദർശക വിസയിൽ എത്തിയ രണ്ട് ശതമാനം പേർക്കും രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ പുതുതായി 677 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 11921 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അതെ സമയം 68 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1134 ആയി 2898 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം ലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്.

യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 89 ആയി. പുതുതായി 541 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയർന്നു. ഇന്ന് 91 പേർ കൂടി പൂർണമായും രോഗവിമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 2181 ആയിട്ടുണ്ട്. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

ഇന്നലെ 490 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് അത് 541 ലേക്ക് ഉയർന്നു. ജാഗ്രതയും മുൻകരുതലും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 25,000 പേരിൽ കൂടി നടത്തിയ പരിശോധനകളുടെ ഫലമായാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

അതിനിടെ ഒരു മലയാളി കൂടി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈമാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കുവൈത്തിലെ കോവിഡ് മരണ സംഖ്യ 23 ആയി. 61 വയസ്സുള്ള ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. മൂന്നു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കുവൈത്തിൽ കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ എട്ടായി. 152 പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3440 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 128 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. വിവിധ രാജ്യക്കാരായ 9 പേർക്ക് രോഗം വന്നത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 15 കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1682 ആയി.

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്കാണ്. ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം 2131 ആയി. 82 പേർക്കാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതിൽ 40 ഒമാനികളും 42 വിദേശികളുമാണുള്ളത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2131 ആയി. മുന്ന് ഒമാനികളും മലയാളി ഉൾപ്പടെ ഏഴ് വിദേശികളുമാണ് ഇതുവരെ മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 364 ആയി ഉയർന്നു. ബാക്കി 1757 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്.

കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളിൽ ഇളവ് വരുത്താൻ ഒമാൻ തീരുമാനിച്ചു. ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. മണി എക്സ്ചേഞ്ചുകൾക്കും വാഹന വർക്ക്ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. മത്സ്യ ബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾക്കും തുറക്കാം. വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വിൽപന നടത്തുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.