
സ്വന്തം ലേഖകൻ: എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ’– പറയുന്നത് പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താൻ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും അദ്ദേഹം വിശദമാക്കി.
“ഈ ചെക്കുകൾ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവർ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകൾ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങൾക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരിൽ കമ്പനികളും ആരംഭിച്ചു. വ്യാജ പവർ ഒാഫ് അറ്റോർണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് ബി.ആർ.ഷെട്ടി ബിസിനസിലെ പ്രതിസന്ധി സംബന്ധമായി പ്രസ്താവനയിറക്കുന്നത്. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നൽകിയിരുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല