
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതിഷേധത്തിന് ‘നഗ്നമായ ആശങ്കകള്‍’ (Blanke Bedenken)എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവ് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
“ഞങ്ങള്‍ ജനറല്‍ പ്രാക്ടീഷണര്‍മാരാണ്. നിങ്ങളെ സുരക്ഷിതമായി പരിശോധിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ വേണം. ഞങ്ങളുടെ പക്കലുള്ളത് തീര്‍ന്നുപോയാല്‍ ഞങ്ങള്‍ ഇങ്ങനെയിരിക്കും,” സോഷ്യല്‍ മീഡിയയില്‍ നഗ്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരു ഡോക്ടര്‍ കുറിച്ചു.
“ഞാന്‍ മുറിവുകള്‍ തുന്നാന്‍ പഠിച്ചു. മാസ്‌കുകള്‍ തുന്നേണ്ടത് എന്തുകൊണ്ടാണ് ഞാനിപ്പോള്‍ പഠിക്കേണ്ടിവരുന്നത്?” മറ്റൊരു ഡോക്ടര്‍ ചോദിക്കുന്നു.
5,750 പേരാണ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തേണ്ടി വരുന്നതിനാല്‍ ഫെയ്‌സ്മാസ്‌ക് ഉള്‍പ്പടെയുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനിവാര്യമാണ്. പല രാജ്യങ്ങളിലും ഇതിന് വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്.
പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം ശ്രദ്ധയില്‍പെടുത്തുന്നതിനായി ഫ്രാന്‍സിലെ ഡോക്ടറായ അലൈന്‍ കൊളംബിയാണ് പ്രാക്ടീസിനിടയില്‍ ആദ്യം നഗ്നനായി പോസ് ചെയ്തുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍രക്കൊണ്ടാണ് ഇതൊരു പ്രതിഷേധമാര്‍ഗമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ജര്‍മ്മനിയുള്ളത്. 1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പതിയെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. എന്നാല്‍ ഇളവുകള്‍ക്ക് പിന്നാലെ ദിവസങ്ങള്‍ക്കകം കോവിഡ് വ്യാപനം വര്‍ധിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല