
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു. സൗദിയിൽ എട്ടും യു.എ.ഇയിൽ ഏഴും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കോവിഡിനു കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 292 ആയി. 2805 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ മലയാളികളുടെ മരണസംഖ്യ 25 ആണ്.
സൗദി അറേബ്യയിലാണ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടുതൽ. രാജ്യത്ത് ഇന്ന് മരിച്ച അഞ്ച് പേരും പ്രവാസികളാണ്. 1325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 157 ഉം രോഗികള്‍ 21402 ഉം ആയി. 125 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2953 പേര്‍ക്കാണ് ആകെ രോഗമുക്തി. 169 പേര്‍ക്കാണ് ഇന്ന് മാത്രം രോഗമുക്തി.
മക്കയിലും പൂര്‍ണമായി ഐസൊലേറ്റ് ചെയ്ത മേഖലയിലുമാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഇപ്പോഴുള്ളത്. രാജ്യത്തെ ബാക്കിയുള്ള എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ സമയം 16 മണിക്കൂറാണ്. അതായത് രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാവര്‍ക്കും പുറത്തിറങ്ങാം. ഇന്നു മുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും കോണ്‍ട്രാക്ടിങ് ഫാക്ടറി മേഖലയിലെ സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കര്‍ശനമായ നിബന്ധനകളോടെയാണ് കടകള്‍ തുറക്കുന്നതും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. ആളുകളുടെ താപ നില പരിശോധിക്കലും സ്ഥാപനത്തില്‍ പ്രവേശിക്കുന്നവര്‍ കയ്യുറയും മാസ്കും ധരിക്കുകയും വേണം. സ്ഥാപനം ഇടക്കിടെ അണുമുക്തമാക്കുകയും വേണം. ലംഘനമുണ്ടായാല്‍ വന്‍ തുക പിഴ ഈടാക്കി സ്ഥാപനമടക്കും. ഇന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് വിദേശികളാണ്. നിലവില്‍ അസുഖം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ഇന്നും 85 ശതമാനം രോഗബാധിതര്‍ പ്രവാസികള്‍ തന്നെ. പ്രവാസികളായ ആളുകള്‍ റോഡരികില്‍ കറങ്ങി നടക്കുന്നതും കൂട്ടി കൂടി നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സൌദി മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് പോലും കൂട്ടം കൂടി നിന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കിയിട്ടുണ്ട്. പിഴ ലഭിച്ചാല്‍ അപ്പീല്‍ നല്‍കാൻ കഴിയില്ല എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
11,380 കൊവിഡ് ബാധിതരുള്ള യുഎഇയിൽ മരണസംഖ്യ 89 ആയി. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഏറണാകുളം, തൃശൂർ സ്വദേശികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും മറ്റും തുറന്നതോടെ യു.എ.ഇയിൽ ജനജീവിതം സാധാരണ മട്ടിലായിത്തുടങ്ങി. അതേ സമയം രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ പരമാവധി ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കെ സമാന നടപടികളുമായി യുഎഇയിലെ ഇന്ത്യൻ എംബിസിയും. കേന്ദ്രസർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
കേന്ദ്ര സർക്കാരിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ഇ- രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് വിപുൽ ഖലീജ് ടൈംസിനോട് പറഞ്ഞു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം കോൺസുലേറ്റ് ലഭ്യമാക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്താൽ നടപടികൾ ആരംഭിക്കുമെന്നും വിപുൽ പറഞ്ഞു.
കുവെെത്തില്‍ ഇന്ന് മുന്നൂറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടൊപ്പം 213 പേർ രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 3740 ആയും രോഗം ഭേദമായവരുടെ എണ്ണം 1389 ആയും വർദ്ധിച്ചു. അതിനിടെ, തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു ഫിലിപ്പൈൻസ് പൗരൻ മരിച്ചതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 24 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 294 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി. നിലവിൽ 2327 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 38 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ പുതുതായി 643 പേരില്‍ കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 12,564 ആയി. വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന പ്രവാസികളാണ് പുതിയ രോഗികളില്‍ കൂടുതലുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത് ആശ്വാസകരമാണ്. 109 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം രോഗം ഭേദമായത്. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവര്‍ 1243 ആയി. 2808 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗ പരിശോധന നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല