1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ നാളെ മുതല്‍ താമസകേന്ദ്രങ്ങള്‍ തോറും പരിശോധനക്ക് തുടക്കമാകും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍‌ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. ഒന്നര കോടിയോളം പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തുക.

‌സമാന രീതിയില്‍ രാജ്യത്തെ ഒരോ പാര്‍പ്പിട മേഖലയിലും പരിശോധന നടത്തുവാനാണ് പദ്ധതി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. ഏറെ സമയമെടുക്കുന്നതിനാല്‍‌ ഘട്ടം ഘട്ടമായാണ് ഈ പരിശോധന പൂര്‍ത്തിയാക്കുക. രോഗപ്പടര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ കയറിയിറങ്ങി ആളുകളുടെ താപനില പരിശോധിക്കും. എന്നാല്‍ ഓരോ വീടുകളിലും കയറിയിറങ്ങിയാകില്ല പരിശോധനയെന്ന് അറബ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി മന്ത്രാലയം വിശദീകരിച്ചു.

38ന് മുകളില്‍ ശരീരതാപനിലയുള്ളവര്‍ക്ക് കോവി‍ഡ് മാര്‍ഗരേഖ അനുസരിച്ചുള്ള ടെസ്റ്റുകള്‍ നടത്തും. ലക്ഷണം കണ്ടെത്തിയാല്‍ സ്രവം തത്സമയം പരിശോധിക്കും. ഫലം വരുന്ന മുറക്ക് ഐസൊലേഷനിലേക്ക് മാറ്റും. സമാന രീതിയാണ് നിലവില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കേന്ദ്രീകരിച്ച് നടക്കുന്നത്. കഴിഞ്ഞ ദിവസം സൗദിയില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതായി ചൈനയുമായി കരാര്‍ ഒപ്പു വെച്ചിരുന്നു. തൊണ്ണൂറ് ലക്ഷം കോവി‍ഡ് കിറ്റുകളാണ് ഇതിനായി സൌദിയിലെത്തുന്നത്.

അഞ്ഞൂറ് പേരുടെ വിദ്ഗദ സംഘമാണ് ചൈനയില്‍ നിന്നും സൌദിയിലെത്തുക. വലിയ ആറ് റീജണല്‍ ലാബുകളും രാജ്യത്ത് കരാറിന്‍റെ ഭാഗമായി സ്ഥാപിക്കും. ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ ടെസ്റ്റുകള്‍ നടത്തുക. ഇതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.

സൌദിയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കോവി‍ഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 162 ആയി. ഇന്ന് 1351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 22753 ആയി ഉയര്‍ന്നു. 210 പേര്‍ക്ക് കൂടി ഇന്ന് രോഗമുക്തി ലഭിച്ചു. ആകെ 3163 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചിട്ടുണ്ട്. 123 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 1130 പേര്‍ പ്രവാസികളാണ്.

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ആറു ഗൾഫ് രാജ്യങ്ങളിലുമായി അൻപത്തൊന്നായിരത്തി എഴുന്നൂറ്റി അൻപത്തൊൻപതു പേരാണ് രോഗബാധിതർ. എണ്ണായിരത്തിഎണ്ണൂറ്റി എൺപത്തഞ്ചു പേർ സുഖം പ്രാപിച്ചു. ഇരുപത്തിരണ്ടു മലയാളികളടക്കം ഇരുന്നൂറ്റിതൊണ്ണൂറ്റിരണ്ടു പേരാണ് മരിച്ചത്.

യുഎഇയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12,481 ആയി. ആകെ മരണം 105. അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി, അബൂദബി ഇന്ത്യൻ സ്കൂളിലെ അധ്യാപിക പ്രിൻസി റോയ് മാത്യു എന്നിവരും മരിച്ചവരിൽ ഉൾപ്പെടും. 2,429 പേർക്കാണ് യുഎഇയിൽ ഇതുവരെ രോഗമുക്തി നേടിയത്.

കുവെെത്തില്‍ 284 പേർക്കുകൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4024 ആയി വർദ്ധിച്ചു. അതിനിടെ ഇന്ന് 150 പേർ രോഗവിമുക്തി നേടി. ആകെ 1539 പേർക്കാണ് ഇതുവരെ കോവിഡ് ഭേദമായത്.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യക്കാരുടെ മരണം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ 26 ആയി. ആറന്മുള ഇടയാറൻമുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂർ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 125 ഇന്ത്യക്കാർ ഉൾപ്പെടെ 276 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. നാല് കുവൈത്തികൾക്കു കോവിഡ് ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 4 കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1894 ആയി.

നിലവിൽ 2459 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

ഖത്തറില്‍ പുതുതായി 845 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 12,027 ആയി. അതെ സമയം 129 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ 1372 ആയി. ആകെ 3085 പേരിലാണ് കോവിഡ് രോഗപരിശോധന നടത്തിയത്. ഇതോടെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 94500 ആയി.

ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. 33 വയസുകാരിയായ സ്വദേശി യുവതിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച അറിയിച്ചു. ഒമാനിലെ 11ാമത്തെ കോവിഡ്​ മരണമാണിത്​. നാല്​ സ്വദേശികളും ഏഴ്​ വിദേശികളുമാണ്​ ഇതുവരെ മരണപ്പെട്ടത്​. 2,348 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.