1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം.

ഗ്രീൻ സോണിൽ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. ഗ്രീൻ സോണിൽ ബസ് സർവ്വീസ് ഉണ്ടാകും. 50 ശതമാനം ബസുകളായിരിക്കും പ്രവര്‍ത്തിക്കുക. ഓറഞ്ച് സോണില്‍ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് അനുവദിക്കും. റെഡ് സോണിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. മെട്രോ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം രണ്ടാഴ്‍ചത്തേക്ക് ഉണ്ടാകില്ല. അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കില്ല. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ലവിട്ട് യാത്രയാകാം. അടിയന്തര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രകള്‍ക്ക് അനുമതിനല്‍കും.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ പ്രത്യേക ട്രെയിന്‍, ബസ് തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടുവരാന്‍ സാധിക്കും. ക്ലിനിക്കുകള്‍ക്കും ആശുപത്രികളിലെ ഒപികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും പ്രവര്‍ത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്കുള്ള വിലക്ക് തുടരും.

നാളെ രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ യോഗത്തിന് മുമ്പ് തന്നെ കേന്ദ്രം ലോക്ക് ഡൗണ് നീട്ടാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയശേഷമാണ് തീരുമാനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് 35,043 പേർക്ക് കോവിഡ് ബാധിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,433 പേർക്ക് രോഗം ബാധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗം ബാധിതർ.

അതേസമയം, രാജ്യത്തെ റെഡ് സാേണുകളുടെ എണ്ണം പുതുക്കി. രാജ്യത്ത് 130 ജില്ലകൾ റെഡ് സോണിൽ. കോവിഡ് വ്യാപനതോത് കൂടുതലുള്ള ജില്ലകളാണ് റെഡ് സോൺ പരിധിയിൽ ഉൾപ്പെടുന്നത്. കേരളത്തിൽ നിന്നു കോട്ടയം, കണ്ണൂർ ജില്ലകൾ റെഡ് സോണിലാണ്. കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള റെഡ് സോൺ പട്ടികയിലാണ് കോട്ടയവും കണ്ണൂരും ഉൾപ്പെടുന്നത്. റെഡ് സോൺ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തും. ഇവിടെ മേയ് മൂന്നിനു ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും.

കേന്ദ്രം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 284 ഓറഞ്ച് സോണുകളും 319 ഗ്രീൻ സോണുകളും ഉണ്ട്. ഗ്രീൻ സോണുകളിൽ മേയ് മൂന്നിനു ശേഷം ഇളവുകൾ ലഭ്യമാകും. സംസ്ഥാനത്ത് വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. മറ്റു ജില്ലകൾ ഓറഞ്ച് സോണിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു.

മൂന്നാം ഘട്ട ലോക്ക്ഡൗണിൽ പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, രാജ്യമെമ്പാടും (സോൺ പരിഗണയില്ലാതെ), താഴെപ്പറയുന്നവ‌ നിരോധിച്ചിരിക്കുന്നു.

  1. വിമാനമാർഗ്ഗം, റെയിൽ, മെട്രോ, റോഡ്, വഴിയുള്ള അന്തർസംസ്ഥാന യാത്ര
  2. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ, പരിശീലന/കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പ്
  3. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ
  4. സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ പോലെ ആളുകൾ കൂടാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ
  5. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഒത്തുചേരലുകൾ
  6. ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ

അതേസമയം തിരഞ്ഞെടുത്ത ആവശ്യങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന ആവശ്യങ്ങൾക്കായി വായു, റെയിൽ, റോഡ് യാത്ര സാധ്യമാണ്. അത്യാവശ്യകാര്യങ്ങള്‍ക്കയല്ലാതെ, വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയുള്ള യാത്രകള്‍ കർശനമായി നിരോധിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.