1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2020

സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പിടിയിലായ ബ്രിട്ടൻ രോഗവ്യാപനത്തിന്റെ മൂർധന്യാവസ്ഥ മറികടന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയതായും അദ്ദേഹം വ്യക്തമാക്കി.

രോഗബാധിതനായി വിശ്രമത്തിലായിരുന്ന ബോറിസ് ജോലിയിൽ തിരികെയെത്തിയശേഷം ആദ്യമായാണ് ഇന്നലെ ഡൗണിംങ് സ്ട്രീറ്റിൽ പതിവ് കൊറോണ ബ്രീഫിംങ്ങിനായി എത്തിയത്. ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി ബ്രിട്ടനിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,711 ആയി.

മരണനിരക്ക് കുറയുകയും രോഗവ്യാപനം തടയാൻ വിജയിക്കുകയും ചെയ്താൽ ലോക്ഡൗണിൽനിന്നും പുറത്തുവരുന്നതിനുള്ള നടപടികൾ അടുത്തയാഴ്ച മുതൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികരംഗം ചലിപ്പിക്കുന്നതിനുള്ള നടപടികൾ അടുത്തയാഴ്ച മുതൽ എടുത്തുതുടങ്ങുമെന്ന പ്രഖ്യാപനമാണ് ബോറിസ് നടത്തിയത്.

“പ്രത്യാശയുടെ കിരണങ്ങൾ കാണാൻ കഴിയുന്നുണ്ട്. എങ്കിലും വൈറസിന്റെ വ്യാപന നിരക്ക് ലക്ഷ്യമിട്ടിട്ടുള്ള രീതിയിൽ കുറയ്ക്കാനായാൽ മാത്രമേ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കൂ,” എന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിനെയും സ്‌പെയിനിനേയും പിന്തള്ളി മരണ സംഖ്യയില്‍ ഇറ്റലിക്ക് തൊട്ടു പിറകെയാണ് ഇപ്പോള്‍ യുകെ. 55ാം വയസ്സില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കൊറോണ ആശങ്ക കൂട്ടി മരണനിരക്ക് കൂടുന്ന വാര്‍ത്തയും വരുന്നത്‌. ജീവിത പങ്കാളിയായ കാരി സൈമണ്‍സ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ബുധനാഴ്ചയാണ് പുറത്ത് വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.