
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 3765 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം വൈകീട്ട് നാലു മണി വരെ 3397995 ആണ്. പതിമുവ്വായിരത്തോളം പേര്‍ക്ക് ഇന്ന് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും വിദേശികളാണ്. തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്. സ്വയം നിയന്ത്രണവും ശുചിത്വവും നിര്‍ബന്ധമാണ്. രോഗികളില്‍ എണ്‍പത്തിയൊമ്പത് ശതമാനം പുരുഷന്മാരാണ്. മൂന്ന് ശതമാനം കുട്ടികളിലും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്ക് നിലവില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ല. കുട്ടികളേയും പ്രായാധിക്യമുള്ളവരേയും പുറത്തിറക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഹൃദയ-കരള്‍-വൃക്ക രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും, പ്രമേഹ രോഗികളും, 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആളുകള്‍ കൂടുന്ന ഒരു സ്ഥലങ്ങളിലും പോകരുതെന്ന് മന്ത്രാലയ വക്താന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി കഴിക്കുന്ന മരുന്നുകളില്‍ വീഴ്ച വരുത്തരുത്. പുറത്തിറങ്ങുമ്പോള്‍ കയ്യുറയും മാസ്കും ധരിച്ചിരിക്കണമെന്നും അറിയിപ്പുണ്ട്.
കോവിഡ്19 ബാധിച്ച് ഗള്‍ഫില്‍ ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ചത്. യു.എ.ഇ.യില്‍ ഇന്ന് മൂന്ന് മലയാളികളാണ് മരിച്ചത്. മലപ്പുറം സ്വദേശി മുസ്തഫ പറമ്പില്‍ (49) അബുദാബിയിലും കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചന്‍(58) ഷാര്‍ജയിലും മലപ്പുറം എടപ്പാള്‍ സ്വദേശി തെക്കും മുറി താഹിര്‍ ദുബായിലും മക്കര പറമ്പു പഴമള്ളൂര്‍ കാട്ടുപാറ അരിക്കത്ത് ഹംസ അബൂബക്കര്‍ മദീനയിലുമാണ് മരിച്ചത്.
ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ മുപ്പത്തി ഒമ്പതായി. വൈറസ് പടരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍. കുവൈത്തിലെ അനധികൃത താമസക്കാരായ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ തയ്യാറാണ് എന്ന് കുവൈത്ത് ഭരണ കൂടം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മറുപടിക്കായാണ് പ്രവാസി മലയാളികള്‍ കാത്തിരിക്കുന്നത്.
കുവെെത്തില്‍ 242 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4619 ആയി. പുതിയ രോഗികളിൽ 93 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2090 ആയി.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 3 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണസംഖ്യ 30 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 ഇന്ത്യക്കാർ ഉൾപ്പെടെ 232 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്.
ഏഴ് പേർക്ക് കോവിഡ് ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 3 കുവൈത്ത് പൗരന്മാർക്കും പേർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി 101 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ് മുക്തരായവരുടെ എണ്ണം 1703 ആയി.
നിലവിൽ 2883 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 69 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ 776 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 14872 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം 98 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 1534 ആയി. രോഗപരിശോധന നടത്തിയവരുടെ എണ്ണവും രാജ്യത്ത് ഉയര്‍ന്നു. 4002 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. ഭൂരിഭാഗം രോഗികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കൂടുതല്‍ പേരിലും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. അറുപത് വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളാണ്.
ഒമാനിൽ ഇന്ന് 36 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2483 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ സ്വദേശികളുമാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ നിന്ന് 750 ആയി ഉയർന്നു. 1722 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ബഹ്‌റൈനിൽ പുതുതായി 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 68 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് ബാക്കിയുള്ള 35 പേർക്ക് രോഗബാധയുണ്ടായത്. 12 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.
നിലവിൽ 1698 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ ഒരാളുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല