1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 3,506,360 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 245,193 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
ആഗോളതലത്തിൽ 1,129,780 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് അമേരിക്കയ്ക്ക് ആശ്വാസമാകുന്നു. മിക്ക ആശുപത്രികളിലും കോവിഡ് 19 രോഗബാധിതര്‍ക്ക് വേണ്ടി തയാറാക്കിയ പ്രത്യേക വാര്‍ഡുകളില്‍ തിരക്കുകളില്ല. വെന്റിലേറ്ററുകളിലും ആളൊഴിയുന്നു. അതേസമയം, ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 16,481 ഗുരുതര രോഗികളാണ് ഇപ്പോഴും ചികിത്സയിലുള്ളത്.

ഇവരില്‍ പലരും ദീര്‍ഘപരിചരണ നഴ്‌സിങ് ഹോമുകളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കറ്റ്, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ നഴ്‌സിങ് ഹോമുകളില്‍ അടുത്തയാഴ്ച ആദ്യം മുതല്‍ വ്യാപക പരിശോധന നടത്താനിരിക്കേയാണ് കൂടുതല്‍ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

ഇന്നലെ വരെ 1,161,109 പേര്‍ക്കാണ് കോവിഡ് അമേരിക്കയില്‍ ബാധിച്ചത്. ഇതില്‍, 173,725 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 67,448 പേര്‍ കോവിഡ് 19 മൂലം മരിച്ചിട്ടുണ്ട്. കോവിഡ് 19 നെതിരേയുള്ള വാക്‌സിനു വേണ്ടിയുള്ള ഗവേഷണം അടിയന്തിരമായി മുന്നോട്ടു കൊണ്ടു പോകാന്‍ ആരോഗ്യ ശാസ്ത്രജ്ഞര്‍ക്ക് വൈറ്റ്ഹൗസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമായ കോവിഡ് 19 രോഗികള്‍ക്ക് ചികിത്സയായി റിമെഡെസിവിറിനായി വെള്ളിയാഴ്ച ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര അനുമതി നല്‍കി. ഹെപ്പറ്റൈറ്റിസിനും സാധാരണ ശ്വസന വൈറസിനും ചികിത്സിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ഇപ്പോള്‍ അമേരിക്കയില്‍ പലേടത്തും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ബ്രസീലില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബ്രസീലിലെ ആകെ മരണം 6750 ആയി. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്തു. മഹാമാരിയുടെ വ്യാപനം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊണാരോയുടെ മറുപടി ‘അതിനെന്താണ്’ എന്നായിരുന്നു.

രാജ്യം ഒരു മനുഷ്യനെ പോലെ കൊറോണവൈറസിനെ നേരിടണമെന്നടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ ബ്രസീലിയന്‍ പ്രസിഡന്റ് നേരത്തെയും നടത്തിയിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ രോഗം വഷളാക്കുന്നുവെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ഫലപ്രദമായ പരിശോധനകളുടെ അഭാവംമൂലം കേസുകളുടെ എണ്ണം യഥാര്‍ത്ഥ കണക്കിനേക്കാള്‍ അഞ്ച് മടങ്ങ് കുറവാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജ്യംകൂടിയാണ് ബ്രസീല്‍.

തീവ്രവലതുപക്ഷക്കാരനും മുന്‍ സൈനിക ക്യാപ്റ്റനുമായ ബൊല്‍സൊണാരോ ഏപ്രില്‍ 16-ന് ആരോഗ്യ മന്ത്രി ഹെന്റിഖിനെ പുറത്താക്കിയിരുന്നു. സാമൂഹിക അകലംപാലിക്കുന്നതിന്റെ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിന് കാരണം. ഒരാഴ്ചക്ക് പിന്നാലെ നിയമനീതി വകുപ്പ്‌ മന്ത്രി രാജിവെച്ചു.

കഴിഞ്ഞ ദിവസം ബ്രസീലില്‍ കോവിഡ് പശ്ചാത്തലത്തില്‍ ജയിലില്‍ സന്ദര്‍ശനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് തടവുകാര്‍ കാവല്‍ക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കി. വെനസ്വേലയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 40 ഓളം പേര്‍ മരിച്ചു.

റഷ്യയിലും കൊവിഡ് കേസുകളും മരണനിരക്കുംകുതിച്ചുയരുകയാണ്. ഒറ്റ ദിവസം പതിനായിരത്തോളം കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ മാത്രം കണക്കാണിത്. 9623 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോ രാജ്യത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്.

ഇവിടെയുള്ള രണ്ട് ശതമാനം ജനങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. രാജ്യത്തെ മൊത്തം കേസുകളില്‍ പകുതിയും മോസ്‌കോയില്‍ നിന്നുള്ളതാണ്. പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിന് വലിയ വെല്ലുവിളിയാണ് റഷ്യയില്‍ കേസുകള്‍ കുതിച്ചുയരുന്നത്.

ഇതുവരെ 134,687 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. നിത്യേനയുള്ള വര്‍ധനവ് അതിഭീകരമായ തോതിലാണ്,. കഴിഞ്ഞ 24 മണിക്കൂറില്‍ 57 പേരാണ് മരിച്ചത്. ഇതുവരെ 1,280 പേരാണ് ശഷ്യയില്‍ മരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് കടുത്ത ആശങ്കകളാണ് ഉള്ളത്.

മോസ്‌കോയിലെ ആശുപത്രികളിൽ ഇടമില്ലാത്തതും പ്രശ്‌നമാണ്. രോഗികളെ കൊണ്ട് ഇവിടെ നിറഞ്ഞിരിക്കുകയാണ്. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രികളില്‍ സ്ഥലം ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 20 ശതമാനം വര്‍ധനവാണ് രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം യൂറോപ്പിനെയു അമേരിക്കയെയുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ രോഗികളുടെയും മരിച്ചവരുടെയും എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇത് എങ്ങനെ വേണമെങ്കിലും കുതിച്ച് കയറാം. മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന്‍ കൊറോണ ബാധിതനാണ്.

റഷ്യയില്‍ കൊറോണയെ നേരിടാന്‍ ശക്തമായ പല നിയന്ത്രണങ്ങളും പുടിന്‍ പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ അവധിയാണ് റഷ്യയില്‍. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. വിക്ടറി ഡേ അവധിദിനത്തില്‍ നിരവധി പേര്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന ഭയത്തിലാണ് സർക്കാർ. അങ്ങനെയെങ്കില്‍ രോഗവ്യാപനം ഇതുകൊണ്ടൊന്നും അവസാനിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.