1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയിൽ മരിച്ചത്. രണ്ട് പേർ യുഎഇയിലും മരിച്ചു.

കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കരും (64) ഫിലാഡൽഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈത് ന്യൂയോർക്കിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എട്ട് വയസ്സായിരുന്നു. ന്യൂയോർക്കിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകനാണ് അദ്വൈത്.

ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. ഇവരിൽ നിന്നാകാം കുട്ടിയ്ക്കും രോഗം പകർന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്. അർജുൻ.

യുഎഇയിലെ റാസൽഖൈമയിൽ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63) യും അബുദാബിയിൽ പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷൻ കുട്ടി (48) യും മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോഷൻ കുട്ടി. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി.

അതിനിടെ കോവിഡ്-19 വ്യാപനം മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)യുടെ കണക്കുകൂട്ടൽ. കോവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. പ്രവചിക്കുന്നു.

കൊറോണ മഹാമാരി മൂലം ഗൾഫ് സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങുമെന്നും 2008-09-ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമാകുമെന്നുമാണ് ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ അവർ വ്യക്തമാക്കുന്നത്.

ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ തീരുമാനമനുസരിച്ച്‌ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിലൂടെ കൈവരിച്ച സാമ്പത്തികാവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും യു.എ.ഇ.യും ഖത്തറും നേരിടേണ്ടിവരിക. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാനിലും ആറ്‌ ശതമാനം ഇടിവുണ്ടാകും.

അതേസമയം, കുവൈത്ത് 2018-നെ അപേക്ഷിച്ച്‌ 2019-ൽ നേരിയ വളർച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനം 130 ശതകോടി യു.‌എസ്. ഡോളറാണെന്നും കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ട്‌ ചെയ്യുന്നു. അതിനിടെ, കിട്ടാക്കടം പെരുകുന്നത് ഗൾഫ് മേഖലയിലെ ബാങ്കുകൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. എണ്ണവില കൂപ്പുകുത്തിയതോടെ ഓഹരിവിപണിക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വൻ തകർച്ച നേരിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.