
സ്വന്തം ലേഖകൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും തങ്ങളുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരോടുള്ള നന്ദിസൂചകമായി ചേർത്തത്.
ഡോക്ടർമാരായ നിക്ക് പ്രൈസും നിക്ക് ഹാർട്ടുമായിരുന്നു കോവിഡ് ബാധിതനായി നാലുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്ന ബോറിസിനെ ചികിൽസിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് കാരിയുടെ യഥാർഥ പേരായ ലോറിയോടൊപ്പം മിഡിൽ നെയിമായി നിക്കോളാസ് എന്നുകൂടി ചേർത്തത്. കാരി സിമണ്ട്സ് തന്നെയാണ് ഇന്നലെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ മരണവാര്‍ത്ത എങ്ങനെ പുറത്തുവിടണമെന്ന് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നതായും ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി. അത് വലിയ ബുദ്ധിമുട്ടേറിയ കാലമായിരുന്നുവെന്നത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ സണ്‍ ഓണ്‍ സണ്‍ഡേ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോറിസ് ജോണ്‍സണ്‍ തന്റെ കോവിഡ് അതിജീവനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
“സുഖം പ്രാപിക്കാത്തതിന്റെ അസ്വസ്ഥതകളിലായിരുന്നു താന്‍. എന്നാല്‍ ശ്വാസനാളത്തിലേക്ക് കൃത്രിമ ശ്വാസത്തിനായുള്ള കുഴലിറക്കി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനായി ഡോക്ടര്‍മാര്‍ ഒരുങ്ങിയപ്പോഴാണ് യഥാര്‍ഥ അവസ്ഥ മനസ്സിലാക്കുന്നത്,” തന്നെ ബാധിച്ച രോഗത്തെ ആദ്യം ഗൗരവത്തില്‍ കണ്ടിരുന്നില്ലെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേർത്തു.
മരണസംഖ്യയിൽ യൂറോപ്പിൽ ഏറ്റവും മുന്നിലുള്ള ഇറ്റലിക്ക് ഒപ്പമെത്തി നിൽക്കുന്ന ബ്രിട്ടനിൽ ഇന്നലെ മാത്രം മരിച്ചത് 621 പേരാണ്. ടെസ്റ്റിംങ് സംവിധാങ്ങൾ വിപുലമായതോടെ ദിവസേന ആറായിരത്തോളം പേരാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവർ. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 182,260 ആയി. 28,131 പേർ മരിച്ചു.
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 52 ശതമാനം പേരും 80 വസയിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 60 മുതൽ 80 വയസുവരെ പ്രായമുള്ളവരാണ് 39 ശതമാനം പേർ. എട്ടുശതമാനമാണ് 40നും 60നും മധ്യേ പ്രായമുള്ളവർ. 20 മുതൽ 40 വയസ് പ്രായമുള്ളവരിലെ മരണനിരക്ക് ഒരു ശതമാനമാണ്. 0.05 ശതമാനം പേർ മാത്രമാണ് മരിച്ചവരിൽ 20 വയസിൽ താഴെയുള്ളവരുടെ എണ്ണം.
ലോക്ഡൗൺമൂലം വീടുകളിൽ ദുരിതം അനുഭവിക്കുന്നവരെയും മറ്റും സഹായിക്കാൻ 76 മില്യൺ പൗണ്ടിന്റെ പദ്ധതിയാണ് ബ്രിട്ടീഷ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചത്. കുടുംബകലഹം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭവനരഹിതരായ നിരവധി ആളുകൾക്കും വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കർമസമിതി രൂപീകരിക്കുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെനറിക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല