1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,590,590 കവിയുമ്പോൾ ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും മരണനിരക്ക് കുറയുന്നതായി കണക്കുകൾ. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 249,014 പേർ ഇതുവരെ മരിച്ചു. 11,165,871 പേര്‍ രോഗമുക്തി നേടി.

യുഎസ്സില്‍ 24 മണിക്കൂറിനിടെ 1450 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഞായറാഴ്ച മാത്രം 30696 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,189,914 ആയി. 68,636 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 178,671 പേര്‍ രോഗമുക്തി നേടി.

സ്‌പെയിന്‍( 248,301), ഇറ്റലി(210,717) എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ആദ്യ പതിനാറില്‍ ഇന്ത്യയും സ്ഥാനം പിടിക്കുന്നു. കോവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് കുറഞ്ഞുവരുന്നത് ലോകത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. കൊറോണ പടര്‍ന്ന ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇറ്റലിയിലും(174), സ്‌പെയിനിലും(164) ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്‌.

അതേസമയം റഷ്യയില്‍ കൊവിഡ് ആശങ്കാജനകമായി പടരുകയാണ്‌. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗവ്യാപനം ആരംഭിച്ചതിനുശേഷം ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ കേസുകളാണ് ഇത്. അതേസമയം മരണനിരക്കിലെ കുറവും രോഗമുക്തി നേടുന്നവരുടെ കൂടിയ എണ്ണവും റഷ്യയില്‍ ആശ്വാസം പകരുന്നു.

ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കി.

അതിനിടെ ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും അതോടൊപ്പം അക്രമണങ്ങളും നടന്നതെന്ന് പൊലീസ് പറഞ്ഞു.ബർലിൻ, ഹാംബുർഗ്, ലൈപ്സിംഗ് എന്നീ ജർമൻ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.

മെയ്ദിന റാലിക്ക് ഇരുപത് പേർ അടങ്ങുന്ന സംഘത്തിന് പൊലീസ് പ്രകടനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി റാലിക്കാർ ദുരുപയോഗം ചെയ്തതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

ബർലിനിൽ പ്രകടനക്കാർ അക്രമണം അഴിച്ചുവിട്ടു. ജർമൻ ടിവി സംഘത്തെയും റിപ്പോർട്ടർമാരെയും പ്രകടനക്കാർ കടന്നാക്രമിച്ച് മാധ്യമ സംഘത്തെ തല്ലിചതച്ചു. ക്യാമറകൾ പിടിച്ച് വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചു. പൊലീസിന്റെ വൻ സംഘം എത്തിയാണ് അക്രമികളെ കീഴപ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ആറ് മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.