
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 46,433 ആയി. ഇതിൽ 32,138 പേരാണു നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 12,726 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1568 പേർക്കാണ് ജീവഹാനി സംഭവിച്ചത്. രാജസ്ഥാനിൽ ഇന്നു മാത്രം 38 കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 3099 പേർക്ക് രോഗം സ്ഥിരീകരിച്ചു. 82 പേർ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 771 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 14,541 ആയി. ഇവിടെ 583 പേരാണ് ഇതുവരെ മരിച്ചത്. ബംഗാളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തോടെ ബംഗാളിൽ മരണസംഖ്യ 61 ആയി ഉയർന്നു. രോഗബാധിതർ 1259 ആണ്. ഡൽഹിയിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ആകെ കേസുകൾ 4898. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. ആകെ കേസുകൾ 2766.
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഏറ്റവും കൂടിയ രോഗബാധയുമാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സമൂഹവ്യാപനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യം ഇതുവരെയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ചില സംസ്ഥാനങ്ങള്‍ യഥാസമയം സ്ഥിരീകരിച്ച ആളുകളുടെ കണക്കുകള്‍ യഥാസമയത്ത് നല്‍കുന്നില്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ കണക്കുകള്‍ ഒരുമിച്ച് വരുമ്പോഴാണ് രോഗബാധയുടെയും മരണസംഖ്യയുടെയും കാര്യത്തില്‍ ഉയര്‍ന്ന നിരക്ക് ഉണ്ടാവുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല