1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2020

സ്വന്തം ലേഖകൻ: ചൈനയിലേതു പോലെ ഫ്രാന്‍സിലും ഡിസംബറില്‍ തന്നെ കോവിഡ് 19 എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടറുടെ നിഗമനം. ഡിസംബർ 27ന് പാരീസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാൾക്ക് കൊറോണയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

ചികിത്സ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോൾ പരിശോധിച്ചതിൽ നിന്ന് രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡോ. യെവ്‌സ് കോഹൻ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. അൻപത് വയസുള്ള രോഗിക്ക് അസുഖം പൂർണമായും ഭേദമായിരുന്നു. എന്നാൽ ഇയാൾ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിനാല്‍ രോഗം ബാധിച്ചത് എങ്ങനെയെന്ന കാര്യം വ്യക്തമായിരുന്നില്ല.

വാർത്ത പുറത്തുവന്നതോടെ നേരത്തെ സ്ഥിരീകരിച്ചതിനും ഒരു മാസത്തിന് മുമ്പ് തന്നെ കൊറോണ ഫ്രാൻസിൽ എത്തിയിരുന്നുവെന്നാണ് വിലയിരുത്തൽ. ഇതുവരെ ജനുവരി 24ന് സ്ഥിരീകരിച്ച മൂന്ന് കേസുകളാണ് ഫ്രാൻസിലെ ആദ്യ കൊറോണ കേസുകളായി കണക്കാക്കിയിരുന്നത്. ഇതിൽ രണ്ട് പേർ രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഒരാൾ ഇവരുമായി അടുത്ത് ഇടപഴകിയ ആളുമാണ്.

ഡിസംബർ, ജനുവരി മാസങ്ങളിൽ പനിയുടെ ലക്ഷണങ്ങളുമായി എത്തിയ രോഗികളുടെ ഫയൽ പരിശോധിച്ചാണ് ഡോക്ടർ യെവ്‌സ് കോഹൻ ഈ നിഗമനത്തിൽ എത്തിയത്. 14 രോഗികളെ ചികിത്സിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച പഞ്ഞിയാണ് ഡോക്ടർ പരിശോധിച്ചത്.

കോവിഡ് രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സും ഉള്‍പ്പെടും. ഇതുവരെ 25,201 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 306 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.