
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 126 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 14,183 പേര്‍ രോഗമുക്തരായി.
കൊറോണ വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വാക്‌സിന്‍ നിര്‍മാണത്തിലെ പുരോഗതി, പരിശോധനയുടെ എണ്ണം തുടങ്ങിയ കാര്യങ്ങളാണു ചര്‍ച്ചയായത്. രാജ്യത്ത് 30 വാക്‌സിനുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ ചിലതു പരീക്ഷണഘട്ടത്തിലുമാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് -15,525 പേര്‍. ചൊവ്വാഴ്ച 984 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണസംഖ്യ 617 ആയി. ഡല്‍ഹിയില്‍ 5104 പേര്‍ക്കാണു രോഗബാധ. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 508 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന നടപടി തുടരുകയാണ്. 1200 പേരുമായി മഹാരാഷ്ട്രയിൽ നിന്ന് ഇന്നൊരു ട്രെയിൻ ബിഹാറിലേക്ക് പുറപ്പെട്ടു. അതിനിടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെത്തിയ തൊഴിലാളികളുടെ മേൽ കേന്ദ്ര നിര്‍ദേശം ലംഘിച്ച് അണിനാശിനി പ്രയോഗിച്ചു.
അവശ്യസേവനങ്ങളുമായി ബന്ധമില്ലാത്ത ഒരു ഫയലും ഈ മാസാവസാനം വരെ കൈമാറരുതെന്ന് വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പലയിടത്തും ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യക്കടകൾക്ക് മുമ്പിൽ നീണ്ട നിരകൾ പ്രത്യക്ഷപ്പെട്ടതും ആശങ്ക പരത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല