1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2020

സ്വന്തം ലേഖകൻ: മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള ഏഴ് പേര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ അവിടെ നിന്ന് തന്നെ ലഭ്യമാക്കി. കൃത്യസമയത്ത് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച രാത്രി 9 മണിയോടെ പത്താംനിലയില്‍ നിന്ന് തീ ആളിക്കത്തുകയായിരുന്നു. 50 നില കെട്ടിടത്തില്‍ 38 എണ്ണവും പാര്‍പ്പിടങ്ങളാണ്. ഓരോ നിലയിലും 12 ഫ്‌ളാറ്റുകള്‍ വീതമുണ്ട്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.

മൈന, അല്‍ നഹ്ദ എന്നീ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ആദ്യമെത്തിയത്. പിന്നീട് ഷാര്‍ജ പൊലീസും കൂടെ സ്ഥലത്തെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

കെട്ടിടത്തെ തണുപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനം നടക്കുകയാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. തീപിടിത്തം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ താമസക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചെന്നും ഇത് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഷാര്‍ജ പൊലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അലി അബു അല്‍ സൗദ് പറഞ്ഞു.

കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ താമസിച്ചവരെ അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. അബ്‌കോ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അബ്കോ ടവറിലെ വാടകക്കാർ ഇന്നലെ രാത്രി താമസിച്ചത് വിവിധ ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫ്ലാറ്റുകളിൽ. എന്നാൽ, കോവിഡ് 19 കാലമായതിനാൽ മറ്റിടങ്ങളിലേയ്ക്ക് പോകാതെ കെട്ടിടത്തിന് താഴെ തങ്ങളുടെ വാഹനങ്ങളിലും കഴിച്ചുകൂട്ടിയവരുമുണ്ട്. ഇവരെ ഇന്ന് രാവിലെയോടെ ഹോട്ടലുകളിലേയ്ക്ക് മാറ്റി.

ഭീതി വിട്ടുമാറാത്ത പലരും രാവിലെ തന്നെ തങ്ങളുടെ ഫ്ലാറ്റുകളിലെ വില പിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയാണ് നഷ്ടപ്പെട്ടത് എന്നറിയാൻ സ്ഥലത്തെത്തിയെങ്കിലും ആരെയും കെട്ടിടത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചിട്ടില്ല. പരിശോധന പൂർത്തിയായ ശേഷം മാത്രമേ താമസക്കാർക്ക് ഫ്ലാറ്റുകള്‍ സന്ദർശിക്കാൻ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു.

നിത്യച്ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നവരും കൂട്ടത്തിലുണ്ട്. സുഹൃത്തിനെ ഒന്നു ഫോൺ വിളിക്കാൻ പോലും ഇന്നലെ രാത്രി ഏറെ കഷ്ടപ്പെട്ടു എന്ന് ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരൻ പറഞ്ഞു. പലരുടെയും പാസ്പോർട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളും മൊബൈൽ ഫോൺ, ലാപ്ടോപ്, സ്വർണാഭരണങ്ങൾ, വിലകൂടിയ ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയും നഷ്ടപ്പെട്ടു.

പാർക്കിങ് കൂടാതെ 48 നിലകളാണ് അൽ നഹ്ദയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ അബ്കോ ടവറിലുള്ളത്. ഒരു നിലയിൽ 12 ഫ്ലാറ്റ് വീതം നൂറുകണക്കിന് കുടുംബങ്ങളും ബാച്‌ലർമാരുമാണ് ഇവിടെ താമസിക്കുന്നത്. പലരും നോമ്പു തുറന്ന് പ്രാർഥനകൾ നിർവഹിച്ച ശേഷം ഉറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് തീ പടർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.