
സ്വന്തം ലേഖകൻ: യുഎസിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംംഖ്യ ഉയരുകയാണെങ്കിലും രാജ്യവ്യാപകമായി വ്യാപനം വരുതിയിലാണെന്ന് ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് മരണം 74,813 ആയി. രോഗബാധിതരുടെ ആകെ എണ്ണം 1,263,697 ആയി ഉയര്‍ന്നു. രണ്ടു ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നഴ്‌സിങ് ഹോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടി തുടങ്ങിയതോടെയാണ് മരണനിരക്ക് കൂടുതലായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം സംബന്ധിച്ച വൈറ്റ്ഹൗസ് നിലപാട് ആശങ്ക ഉണര്‍ത്തുന്നു. ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കിയതിന്റെ തൊട്ടു പിന്നാലെ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലനിര്‍ത്തുമെന്നും വ്യക്തമാക്കി.
മരണം വര്‍ധിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കാനിരിക്കുമ്പോഴും ടാസ്‌ക്ക് ഫോഴ്‌സ് പിരിച്ചു വിടുന്നത് കൂടുതല്‍ പരാതിക്കിടയാക്കിയേക്കുമെന്ന തിരിച്ചറിവിലാണ് പ്രസിഡന്റ് മലക്കം മറിഞ്ഞത്. ഉപദേഷ്ടാക്കള്‍ ഡോ. ആന്റണി ഫൗസിയും ഡെബോറ ബിര്‍ക്‌സും തുടരും. സാമൂഹ്യ വിദൂര നടപടികള്‍ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചെങ്കിലും അത്‌ലാന്റയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
അതിനിടെ ന്യൂയോര്‍ക്ക് സബ് വേ പ്രവര്‍ത്തനമാരംഭിച്ചു. ന്യൂജഴ്‌സിയിലും ഇളവുകള്‍ക്ക് തുടക്കമായിട്ടുണ്ട്. എന്നാല്‍, ഈ വസന്തകാലത്ത് വിദ്യാർഥികള്‍ ക്ലാസ് മുറിയിലേക്ക് മടങ്ങിവരില്ല. 46 യുഎസ് സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡിസിയും സ്‌കൂള്‍ വര്‍ഷം മുഴുവന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കന്‍ സമോവ, ഗുവാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, പ്യൂര്‍ട്ടോ റിക്കോ, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നീ അഞ്ച് യുഎസ് പ്രദേശങ്ങളിലെ സ്‌കൂളുകളും അടച്ചു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ മാര്‍ച്ച് പകുതി മുതല്‍ സാധാരണയേക്കാള്‍ 23,000 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇല്ലിനോയിസ്, മസാച്യുസെറ്റ്‌സ്, ന്യൂജഴ്‌സി എന്നിവിടങ്ങളിലും മാര്‍ച്ച് 15 നും ഏപ്രില്‍ 11 നും ഇടയില്‍ ആയിരത്തിലധികം മരണങ്ങള്‍ ഉണ്ടായി. കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നിവയുള്‍പ്പെടെയുള്ള വലിയ സംസ്ഥാനങ്ങളില്‍, പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ മരണങ്ങളുടെ വർധനവ് വളരെ മിതമായിരുന്നു, പക്ഷേ, മരണനിരക്ക് ഇപ്പോള്‍ സാധാരണയേക്കാള്‍ കൂടുതലാണ്.
റഷ്യയില്‍ കൊവിഡ് വ്യാപനത്തില്‍ കുത്തനെ വര്‍ധന. തലസ്ഥാനമായ മോസ്‌കോവില്‍ മാത്രം 92676 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 177,160 കൊവിഡ് കേസുകളാണ് റഷ്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കണക്കുകൾ ഇതിലും കൂടുതലാണെന്നാണ് മോസ്‌കോ മേയര്‍ സെര്‍ജിയ സോബിയനിന്‍ പറയുന്നത്.
ബി.ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം മോസ്‌കോവില്‍ മാത്രം 3 ലക്ഷം പേര്‍ കൊവിഡ് ബാധിതരായിരിക്കാന്‍ ഇടയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,231 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1625 പേര്‍ ഇതുവരെ രാജ്യത്ത് റഷ്യയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും റഷ്യയിലെ കൊവിഡ് മരണ നിരക്ക് താരതമ്യേന കുറവാണ്.
മറ്റുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസമലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോഴും നൈജീരിയയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ പോലും ആയിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
നൈജീരിയയിലെ പ്രധാന നാല് പട്ടണങ്ങളായ അബൂജ, ലാഗോസ്, പൊട്ടാക്കോട്ട്, കാനോ എന്നിവിടങ്ങളിലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 ഓളം പേരാണ് തിരിച്ച് വരാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. പലരും വിസ കഴിഞ്ഞവരും, ജോലി പോയവരും ഗര്‍ഭിണികളുമെല്ലാമാണ്.
മറ്റു സ്ഥലങ്ങളിലുമുണ്ടെങ്കിലും ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പാടാക്കി സ്വന്തം ചെലവില്‍ വരാനും സംസ്ഥാന സര്‍ക്കാര്‍ പറയുന്നതിനപ്പുറം സ്വന്തം ചെലവില്‍ ക്വാറന്റൈന്‍ പോവാനുമൊക്കെ ഈ ഇറുന്നൂറ് പേരും തയ്യാറാണെങ്കിലും കൊച്ചിയില്‍ വിമാനമിറങ്ങാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അപേക്ഷിക്കുകയാണ് ഇവര്‍.
നൈജീരിയയില്‍ രോഗം വ്യാപിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കും കുത്തിവെപ്പ് എടുക്കേണ്ട കുട്ടികള്‍ക്കുമെല്ലാം അതിന് പറ്റാത്ത അവസ്ഥയാണ്. ഒപ്പം നാല്‍പത് ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരോ വിസാ കാലാവധി കഴിഞ്ഞവരുമാണ്. രാജ്യത്ത് അടച്ച് പൂട്ടല്‍ കൂടി വന്നതോടെ ദാരിദ്രത്തിലായ തദ്ദേശീയര്‍ വിദേശികളില്‍ പണമുണ്ടെന്ന് കരുതി അവര്‍ക്കെതിരേ അക്രമണത്തിനും ഒരുങ്ങുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നും ഇവർ പറയുന്നു.
അതിനിടെ ന്യൂസിലാന്റിൽ കൊവിഡ് എന്ന എവറസ്റ്റിന്റെ പകുതി നമ്മൾ ഇതിനോടകം കയറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. അടുത്ത ആഴ്ച്ച മുതൽ ന്യൂസിലാന്റിൽ നൂറ് പേരുടെ ആൾക്കൂട്ടത്തിന് തടസ്സമില്ലെന്നും അറിയിച്ചു. സാധാരണ ജീവിതത്തിലേക്ക് ന്യൂസിലാൻഡ് പതിയെ നടന്നു തുടങ്ങിയെങ്കിലും സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച്ച് ന്യൂസിലാന്റ് അലർട്ട് ലെവൽ മൂന്നിൽ നിന്നിൽ രണ്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ആളുകൾ കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ഇളവ് നൽകിയത്. നേരത്ത ഹോട്ടലുകളും പാർക്കുകളും തുറന്ന് പ്രവർത്തിക്കുന്നതിലും ന്യൂസിലാൻഡ് ഇളവ് നൽകിയിരുന്നു.
പൊതുസ്ഥലങ്ങളും, ലൈബ്രറിയും ന്യൂസിലാൻഡിൽ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര യാത്രകൾക്കും, കായിക വിനോദങ്ങൾക്കും നിലവിൽ ന്യൂസിലാൻഡിൽ തടസമില്ല. അതേസമയം സ്റ്റേഡിയത്തിൽ ആളു കൂടുന്നതിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. ഇതുവരെ 21 മരണം മാത്രമാണ് കൊവിഡ് ബാധിച്ച് ന്യൂസിലാൻഡിൽ രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല