
സ്വന്തം ലേഖകൻ: യൂറോപ്പിൽ മരണസംഖ്യ 30000ത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 649 പേർ. 30,076 പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ.
രോഗാവസ്ഥ മൂർധന്യാവസ്ഥ മറികടന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും അനുദിനം വർധിക്കുന്ന രോഗികളുടെ എണ്ണവും ഏവരെയും ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്. ഇതിനോടകം 29,684 പേർ മരിച്ച ഇറ്റലിയിലും 25000ത്തിനു മുകളിൽ ആളുകൾ മരിച്ച സ്പെയിൽ ഫ്രാൻസ് എന്നിവിടങ്ങളിലുമെല്ലാം മരണനിരക്ക് ഗണ്യമായി കുറയുന്ന സ്ഥിതിയാണ്.
കൂടാതെ ദിവസേനയുള്ള ടെസ്റ്റിങ്ങുകളുടെ എണ്ണത്തിലും സ്ഥിരതയോ മുന്നേറ്റമോ നടത്താൻ സർക്കാരിന് കഴിയാത്തതും വിമർശനം ഉയർത്തിയിരിക്കുകയാണ്. ദിവസേന ആറായിരത്തിലേറെ ആളുകൾക്കാണ് ഇപ്പോൾ ബ്രിട്ടനിൽ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യം ലോക്ക്ഡൗണിലായിട്ടും ആളുകൾ സാമൂഹിക അകലം പാലിച്ചിട്ടും രോഗവ്യാപനത്തിൽ കുറവില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗം ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഡോക്ടർമാരും നഴ്സുമാകും അടക്കം ഇതിനോടകം 110 ആരോഗ്യ പ്രവർത്തകരും 19 കെയർ ഹോം ജീവനക്കാരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ബ്രിട്ടനിലെ മലയാളികൾക്കിടയിലെ സുപരിചിതനായ ബിജിയച്ചൻ എന്ന ഫാ. ഡോ. ബിജി മാർക്കോസ് ചിറത്തലാട്ട് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. വർത്തിങ്ങിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 54 വയസായിരുന്നു.
ലണ്ടൻ റോംഫോർഡിലെ സെന്റ്.തോമസ് യാക്കോബായ ചർച്ച്, പൂളിലെ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വർത്തിങ് ആശുപത്രിയുടെ ചാപ്ലിൻകൂടിയായിരുന്നു അച്ചൻ. ഓസ്ട്രിയയിലെ വിയന്നയിൽ നിന്നാണ് ഫാ. ബിജി മാർക്കോസ് ബ്രിട്ടനിലേക്ക് എത്തിയത്. കോട്ടയം വാകത്താനം സ്വദേശിയാണ്.
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പ്രിസ്റ്റണിൽ താമസിക്കുന്ന സണ്ണി ജോൺ (68) ആണ് ഇന്നലെ രാത്രി മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. പ്രിസ്റ്റണിലെ കെയർഹോമിലായിരുന്നു കൂത്താട്ടുകുളം സ്വദേശിയായ സണ്ണിയ്ക്ക് ജോലി. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന പതിനൊന്നാമത്തെ മലയാളിയാണ് സണ്ണി ജോൺ. യൂറോപ്പിൽ അയർലൻഡ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിലും ഓരോ മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല