1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,131,037 ആയി. 1041 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 281,015 ആയി. 1,455,047 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് യുഎസിലാണ്. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ നാലിലൊന്നും മരണസംഖ്യയുടെ മൂന്നിലൊന്നും യുഎസിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,348,315 പേർക്കാണ് രോഗം ബാധിച്ചത്. 80,056 പേർ മരിച്ചു.

അതിനിടെ കൊറോണ വൈറസ് രോഗ പ്രതിരോധത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചോ എന്ന സംശയത്തിലാണ് വൈറ്റ് ഹൗസ്. മൂന്നു പേരും ക്വാറന്റൈനിലാണ്.

കൊറോണ പ്രതിരോധ ടാക്‌സ് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന ഡോ. അന്തോണി ഫോസി, രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഭക്ഷ്യ-മരുന്ന് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ എന്നിവരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. രോഗ വ്യാപനത്തെ കുറിച്ച് ലാഘവത്തോടെ സംസാരിക്കുന്ന ഫോസിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ ട്രംപുമായി ബന്ധമുള്ളവര്‍ക്കും രോഗം ബാധിച്ചിരുന്നു.

അതേസമയം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണിത്. ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

വൈറ്റ് ഹൗസില്‍ രോഗം വ്യാപിക്കുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. പെന്‍സിന്റെ സെക്രട്ടറി കതി മില്ലര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മറ്റ് രാജ്യങ്ങളിലാകട്ടെ കൊവിഡിന്റെ രണ്ടാം വ്യാപന സൂചനകൾ കണ്ടുതുടങ്ങി. കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ജർമ്മനിയിൽ പുതിയ കേസുകളുടെ നിരക്ക് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. രണ്ടാം വരവാണ് ഇതെന്നാണ് സൂചന. റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവര പ്രകാരം രോഗം ബാധിച്ചവരുടെ എണ്ണം 171,324 ആയി. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിയിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് ശമ്പള വർധനയുമായി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് വാർത്താ സമ്മേളനത്തിലൂടെ ശമ്പള വർധന പ്രഖ്യാപിച്ചത്. എല്ലാ പ്രവിശ്യകളുടെയും അംഗീകാരത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഉയർത്താൻ തീരുമാനിച്ചു എന്നും ഇതിനായി മൂന്ന് ബില്യണ്‍ കനേഡിയൻ ഡോളർ ബജറ്റിൽ നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

1800 കനേഡിയൻ ഡോളറിൽ (ഏകദേശം 96,000 രൂപ) താഴെ ശമ്പളം ഉള്ളവർക്കായിരിക്കും ശമ്പള വർധന ഉണ്ടാവുക. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 1800ഡോളര്‍ (ഏകദേശം 1.35 ലക്ഷം രൂപ) ആക്കാനാണ് കാനഡയുടെ തീരുമാനം. കാനഡയിൽ ഇതുവരെ 67,702 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,693 പേരാണ് രാജ്യത്ത് മരിച്ചത്.

വൈറസ് വ്യാപനം നിയന്ത്രണ വിധേയമായ ദക്ഷിണ കൊറിയയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് മൂണ്‍ ജേ ഇന്‍. ഏതു സമയത്തും കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് മൂണ്‍ ജേ ഉന്‍ പറയുന്നത്. ഞായറാഴ്ച 34 പേര്‍ക്ക് ദക്ഷിണകൊറിയയില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം.

ഒരു മാസത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയയിലെ ഒരു നിശാക്ലബില്‍ നിന്നാണ് ചെറിയ രീതിയില്‍ കൊവിഡ് വ്യാപനം നടന്നത്. ഇതോടുകൂടി തലസ്ഥാനമായ സിയൂളില്‍ നിശാക്ലബുകളുടെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ചൈനയ്ക്ക് ശേഷം കൊവിഡ് വ്യാപനം നടന്ന ദക്ഷിണ കൊറിയ അതിവേഗത്തിലാണ് രോഗവ്യാപനത്തെ പിടിച്ചുകെട്ടിയത്.

സമാനമായ രീതിയില്‍ ചൈനയിലെ വുഹാനിലും പുതുതായി 14 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 28 ന് ശേഷം ആദ്യമായാണ് വുഹനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഞാറാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റകള്‍ പ്രകാരം ചൈനയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയുട്ടുണ്ട്. അതില്‍ 11 കേസുകള്‍ ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കുകൂടി കോവിഡ് 19 ആയതായി സ്ഥിരീകരിച്ചിരുന്നു. കൊറൊണ വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില രാജ്യങ്ങളില്‍ പരിശോധനാ നിരക്ക് കുറവായതിനാല്‍ റിപ്പോര്‍ട്ട് ചെയതതിനേക്കാള്‍ കൂടുതലായിരിക്കും യഥാര്‍ഥ കോവിഡ് 19 രോഗികളുടെ എണ്ണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്‌പെയിന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന മരണസംഖ്യയില്‍ വലിയരീതിയില്‍ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിന് കാരണമായേക്കുമോ എന്ന ആശങ്ക വ്യാപകമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.