
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള്‍ ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
“നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ പോലും ഈ മഹാമാരി പടരില്ലെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളിലേക്ക്. അതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി,” മോദി പറഞ്ഞു.
കൊവിഡ് ഇന്ത്യയിലെ ഗ്രാമങ്ങളെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നാണ് ലോകം പറയുന്നതെന്നും ഈ യുദ്ധത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മോദി അഭിപ്രായപ്പെട്ടു. എല്ലാവരും സ്വന്തം ഉത്തരവാദിത്തങ്ങള്‍ മനസിലാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് തിരിച്ചു വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത കുറ്റപ്പെടുത്തി.
“നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ആരും ഞങ്ങളുടെ അഭിപ്രായം എന്താണെന്ന് പോലും ചോദിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തെ തരിപ്പണമാക്കാന്‍ ശ്രമിക്കരുത്,” മമത വീഡിയോ കോണ്‍ഫറന്‍സില്‍ പൊട്ടിത്തെറിച്ചു.
അതേസമയം ലോക്ക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. കൊറോണയെ സ്വന്തം നിലയ്ക്ക് നേരിടാന്‍ നാം സജ്ജരാകണമെന്നും ലോക്ക് ഡൗണ്‍ ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.
ലോക്ക്‌ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുക എന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക്‌ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഏതാനും സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാമത്തെ തവണയാണ് മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല