1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ.

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ച കഴിഞ്ഞ് യാത്രതിരിക്കും. ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം രാത്രി 7 മണിക്കാണ് പുറപ്പെടുക. ഞായറാഴ്ച ക്വാലാലംപൂർ- കൊച്ചി ഫ്ളൈറ്റിൽ (IX683) 174 പേർ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 131 പുരുഷന്മാരും 43 സ്ത്രീകളും യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 10 വയസ്സിൽ താഴെയുള്ള 12 കുട്ടികളും, 8 ഗർഭിണികളും 75 വയസ്സിന് മേൽ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു. ഇതിൽ നാലു പേരെ ചികിത്സയ്ക്കായി പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് കോവിഡ് ആശുപത്രികളിലേക്ക് അയച്ചു.

130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് നിരീക്ഷണത്തിനായി അയച്ചു. 40 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിനായി അയച്ചു. യാത്രക്കാരെ 14 കെ എസ് ആർ ടി സി ബസുകളിലും 4 സ്വകാര്യ ടാക്സികളിലും 11 എയർപോർട്ട് ടാക്സികളിലുമായാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. എറണാകുളം ജില്ലയിലുള്ള 31 പേരിൽ 23 പേരെ കോവിഡ് കെയർ സെന്ററുകളിലും 8 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നല്‍കാതിരുന്നത് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സര്‍വീസ് ആണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ ഇളവ് അനുവദിച്ചിരുന്നു.

ഒഴിപ്പിക്കല്‍ വിധത്തിലുള്ള വിമാന സര്‍വീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ്, ഹാന്‍ഡ്‌ലിങ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ഇളവ് നല്‍കിയത്.

ദോഹയില്‍ നിന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരില്‍ നിന്നും എയര്‍ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫിലെ നിരവധി രാജ്യങ്ങള്‍ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളില്‍ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ അത്തരത്തില്‍ ഒരു അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ യാത്രക്കാരില്‍ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ ഇന്ത്യയില്‍ എത്തിച്ചത്.

ദോഹ തിരുവനന്തപുരം സര്‍വീസ് നാളെ പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പ്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വൈകീട്ട് പ്രാദേശിക സമയം 4.30ന് പുറപ്പെട്ട് ബുധനാഴ്ച്ച പുലര്‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ യാത്രാസമയവും മറ്റ് വിവരങ്ങളും ഉടന്‍ യാത്രക്കാരെ അറിയിച്ചേക്കും. റൂം ഒഴിവാക്കി എയര്‍പോര്‍ട്ടിലെത്തിയ 15 യാത്രക്കാരെ ഇന്നലെ ദോഹയിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അതിനിടെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും, വിവിധ കാരണങ്ങളാല്‍ യാത്രാ തടസ്സമുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് സാങ്കേതികപ്രശ്നം കാരണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. 15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാരുമായിട്ടാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം എത്താനിരുന്നത്.

അതിനിടെ സൗദിയിലെ പ്രവാസി ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് 2.53ന് റിയാദിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തി. 14 സ്ത്രീകളും 8 കുട്ടികളും ഉൾപെടെ 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, വീസാ കാലാവധി കഴിഞ്ഞവർ തുടങ്ങിയവർക്കായിരുന്നു അവസരം. ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്തവർക്കാണ് പ്രത്യേക വിമാനത്തിൽ അവസരമെന്നും താൽപര്യമുള്ളവർക്ക് റജിസ്റ്റർ ചെയ്യാവുന്നതാണെന്നും എംബസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.