1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2020

സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത നികുതി15 ശതമാനമാക്കി വര്‍ധിപ്പിക്കാനും വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന അലവന്‍സുകള്‍ നിര്‍ത്തിവെക്കാനും സൗദി അറേബ്യ തീരുമാനിച്ചു.

ജൂണ്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തും. ജൂലായ് ആദ്യംമുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും സൗദി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വൈറസ് വ്യാപനവും ഇന്ധനവിലയിടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നടപടികളുടെ ഭാഗമാണ് നികുതിവര്‍ധനയും സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെക്കലുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. ചിലവ് കുറയ്ക്കുന്നതിന് ചില സര്‍ക്കാര്‍ പദ്ധതികള്‍ സാവധാനത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സ്വീകരിച്ചിരിക്കുന്ന ചെലവ്‌ ചുരുക്കല്‍ നടപടികള്‍ മതിയാകില്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശക്തവും പ്രയാസകരവുമായ നടപടികള്‍ വേണ്ടിവരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ നിലവില്‍ 39,048 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 27,345 പേരാണ് ചികിത്സയിലുള്ളത്. 246 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കിളിമാനൂർ ഏഴരമൂഴി സ്വദേശി ഹസ്സൻ അബ്ദുൽ റഷീദ് ഷാർജയിലാണ് മരിച്ചത്. അൻപത്തൊൻപത് വയസായിരുന്നു. നാട്ടിലേക്ക് വരാൻ തയ്യാറായിരിക്കുന്നതിനിടെ ശ്വാസതടസത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം നാൽപത്തിനാലായി.

എറണാകുളം മുളന്തുരിത്തി സ്വദേശി കുഞ്ഞപ്പൻ ബെന്നി ദമാമിലാണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. ന്യുമോണിയയെ തുടർന്നാണ് രണ്ടാഴ്ച മുൻപ് ദമാം സെൻറ്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം പതിനൊന്നായി. 63 മലയാളികളാണ് ഇതുവരെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത്.

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.