
സ്വന്തം ലേഖകൻ: കസാഖിസ്താനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. എംബസിയില്‍ നിന്നും അറിയിപ്പുകളൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
കസാഖിസ്താനിലെ അല്മാട്ടിയുലുള്ള കസഖ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നത്.
കസാഖിസ്താനില്‍ കൊവിഡ് വ്യാപിച്ച സമയത്ത് തന്നെ നാട്ടിലേക്കു പോവാനുള്ള അനുമതി യൂണിവേഴ്സിറ്റി നല്‍കിയിരുന്നു.
അതിനു മുമ്പേ തന്നെ ഇവരുടെ ജൂനിയേര്‍സിനെ നാട്ടിലേക്കയച്ചിരുന്നു. എന്നാല്‍ ഇവര്‍ അവസാന വര്‍ഷമായതിനാല്‍ കൊവിഡ് വ്യാപനം തുടര്‍ന്ന ഘട്ടത്തിലാണ് ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
ഇതിനു പിന്നാലെ ഇവര്‍ നാട്ടിലേക്ക് പോവാനൊരുങ്ങിയെങ്കിലും ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ തിരിച്ചെത്താനായില്ല.
“ഈയൊരവസ്ഥയില്‍ ഞങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാന്‍ പറ്റുന്നത് ഇന്ത്യന്‍ സര്‍ക്കാരിനോടാണ്. ഈ വീഡിയോ എങ്ങനെയെങ്കിലും തലപ്പത്തുള്ള ആള്‍ക്കാരുടെ കൈയ്യില്‍ കിട്ടുകയും ഞങ്ങളെ ഇന്ത്യന്‍ ഗവണ്മെന്റ് രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,” വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥിനി പറയുന്നു.
ഈ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കുന്നതില്‍ വരെ ബുദ്ധിമുട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിനികളിൽ ഒരാളായ അശ്വിനി മേരിയുടെ അമ്മ സുപ്രഭ പറയുന്നത്.
കസാഖിസ്താനില്‍ ഇതുവരെ 5,207 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2074 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല