1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2020

സ്വന്തം ലേഖകൻ: എച്ച് 1 ബി വിസയിലെത്തി യുഎസില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിരവധി തടസ്സങ്ങള്‍. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെയും ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്) കാര്‍ഡുകള്‍ കൈവശമുള്ളവരുടെയും വിസകള്‍ പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം താല്‍ക്കാലികമായി നീട്ടി വെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ വിസ കാലാവധി കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിയമം. ഇത്തരത്തില്‍ എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തി ജോലി നഷ്ടപ്പെട്ട ഒരു ഇന്ത്യന്‍ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങാനായി എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ നെവാര്‍ക് വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചില്ലെന്നും യുഎസ് പൗരന്മാരായതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായതിനാല്‍ അവര്‍ക്ക് മടങ്ങാനാകും. പക്ഷേ യുഎസ് പൗരന്മാരായ മക്കളെ കൂടെ കൊണ്ടുപോകാന്‍ അനുമതി ഇല്ല.

“എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വളരെയധികം സഹകരിച്ചു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ നീക്കാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ലെന്നാണ് പറയുന്നത്,” ദമ്പതികള്‍ പിടിഐയോട് പറഞ്ഞു.

മാനുഷികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം പുഃനപരിശോധിക്കണമെന്നാണ് ഇന്ത്യന്‍ ദമ്പതികളുടെ ആവശ്യം. നിലവില്‍ യുഎസില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വ്വീസില്‍ ആവശ്യപ്പെടാനിരിക്കുകയാണ് ഇവര്‍.

ജോലി നഷ്ടപ്പെട്ടതിന് ശേഷം 60 മുതല്‍ 180 ദിവസം വരെ യുഎസില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്എച്ച് 1 ബി വിസ ഉടമകള്‍ വൈറ്റ് ഹൗസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തിനിടെ 33 ദശലക്ഷം യുഎസ് പൗരന്മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുക മാത്രമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുമ്പിലുള്ള ഏക പോംവഴി.

അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,287,044 ആയി. 288,238 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,544,667 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം 81724 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ 32,065 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ മരണം 30,739 ആണ്. സ്‌പെയിനില്‍ 26744 പേരും ഫ്രാന്‍സില്‍ 26643 പേരും കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു.

പതിമൂന്നര ലക്ഷം രോഗികളാണ് അമേരിക്കയില്‍ മാത്രമുള്ളത്. അതേസമയം രാജ്യത്തെ സ്ഥിതി മെച്ചപ്പടുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രതിദിന വാര്‍ത്താ സമ്മേളം പാതിവഴിയില്‍ ഉപേക്ഷിച്ച് പ്രസിഡന്റ് ഇറങ്ങിപ്പോയതും വിവാദമായി.

ഏഷ്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടറായ വെയ്ജിയ ജിയാങുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് ട്രംപ് പൊടുന്നനെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

കോവിഡ് ബാധിച്ച് അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ കോവിഡ് പരിശോധനകളില്‍ അമേരിക്ക മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രസിഡന്റ് ആവര്‍ത്തിക്കുന്നതില്‍ എന്തുകാര്യമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ലോകത്ത് എല്ലായിടത്തും മരണങ്ങളുണ്ടാകുന്നുണ്ടെന്നും ഈ ചോദ്യം നിങ്ങള്‍ എന്നോടല്ല ചൈനയോടാണ് ചോദിക്കേണ്ടതെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

ഇതിനിടെ ആശങ്കയുയര്‍ത്തി റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. 11,656 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,20000ത്തിലധികം രോഗികളാണ് റഷ്യയില്‍ നിലവിലുള്ളത്. മരണം 2000 കടന്നു. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താൻ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഒരുങ്ങുന്നതായാണ് റഷ്യയിൽ നിന്നുള്ള വാർത്തകൾ.

ജർമനിയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി. ജർമൻ നഗരങ്ങളായ ബർലിൻ, മ്യൂണിക്ക്, സ്റ്റ്യൂട്ട്ഗാർട്ട്, ഹാംബുർഗ്, ഡോർട്ട്മുണ്ട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. വലത്പക്ഷ തീവ്ര പാർട്ടികളാണ് ഇതിന്റെ സംഘാടകരെന്നാണ് സൂചന.

മാസ്ക്കുകൾ ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും നടന്ന പ്രകടനത്തിൽ, പ്രക്ഷോഭകർ പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും കടന്നാക്രമിച്ചു. പ്രകടനക്കാർ വംശീയ, വർഗീയ അജൻഡകൾ നടപ്പിലാക്കാനാണ് പ്രകടനം നടത്തിയതെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതായിട്ടാണ് സൂചന.ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുകയാണ് ലക്ഷ്യം. മൗലിക അവകാശങ്ങൾ സർക്കാർ കൈയേറി എന്ന മുദ്രാവാക്യത്തിലൂടെ അവർ മെർക്കലിനെയും ആരോഗ്യമന്ത്രി സഫാനെയും കടന്നാക്രമിച്ചു.

ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും ചാൻസലർ മെർക്കൽ വീണ്ടും ജർമൻ ജനതയോട് അഭ്യർത്ഥിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 172,626 കൊവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. 7,661 പേർ രോഗം ബാധിച്ച് മരിച്ചു. ജർമ്മനിയിൽ വ്യാപനത്തോത് ഉയരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.