
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ എണ്‍പത്തി നാലായിരത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും അമേരിക്കയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.
കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടേയും കാര്യത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടയിലും വലിയ വര്‍ധനവ് തന്നെയാണ് ലോകത്ത് സംഭവിച്ചത്. 212 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് ഇതുവരെ നാല്‍പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തിലേറെ പേര്‍ക്കാണ് ബാധിച്ചത്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തോളം പേര്‍ ഇതിനോടകം മരിച്ചെങ്കിലും മരണ സംഖ്യ വരും മണിക്കൂറുകളില്‍ തന്നെ മൂന്ന് ലക്ഷം പിന്നിടുമെന്ന് ഉറപ്പാണ്.
അമേരിക്കയില്‍ മാത്രം പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ ആയിരത്തി അറുനൂറിലേറെ പേരാണ് മരിച്ചത്. ലോക വ്യാപകമായി എണ്‍പത്തി നാലായിരത്തിലധികം ആളുകള്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണ നിരക്ക് ആയ്യായിരത്തിന് മുകളിലേക്ക് ഉയര്‍ന്നു.
നേരത്തെ രോഗ വ്യാപനം രൂക്ഷമായിരുന്ന സ്പെയിന്‍ , യു.കെ , ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11000 പേര്‍ ബ്രസീലില്‍ രോഗ ബാധിതരായപ്പോള്‍ 700ന് മുകളില്‍ ആളുകളാണ് മരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം രോഗവ്യാപനത്തില്‍ കുറവുണ്ടായതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും അതിര്‍ത്തികളുള്‍പ്പെടെ തുറക്കാനും ആലോചിക്കുന്നതായി യൂറോപ്യന്‍ വ്യക്തമാക്കി. എന്നാല്‍ യൂറോപ്പില്‍ മാത്രം ദിവസേന ശരാശരി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്.
കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോൾ തുടച്ചു മാറ്റപ്പെടും വാക്സിൻ എന്നെത്തും തുടങ്ങിയ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ മുറുകുമ്പോൾ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിൻ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂർണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം ഡയറക്ടർ ഡോ. മൈക്ക് റയാൻ പറഞ്ഞു. അതുകൊണ്ടു തന്നെ വൈറസ് എന്ന് അപ്രത്യക്ഷമാകും എന്ന ചർച്ചകൾ ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ലോകത്ത് ഇതിനോടകം മൂന്ന് ലക്ഷത്തിൽപ്പരം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. 40 ലക്ഷത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യം എല്ലാവരും തിരിച്ചറിയണം. ഈ വൈറസ് സ്ഥിരമായി കണ്ടുവരുന്ന ഒന്നായി മാറാൻ സാധ്യതയുണ്ട്. വൈറസ് ഒരിക്കലും ലോകത്ത് നിന്ന് പോവുകയുമില്ല,” ജനീവയിലെ വെർച്ച്വൽ പ്രസ് കോൺഫറൻസിൽ സംസാരിക്കവെ ഡോ. റയാൻ പറഞ്ഞു.
സൌദിയില്‍ പത്ത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 283 ആയി. ഇന്ന് 2039 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 46869 ആയി. 156 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ഇന്ന് 1429 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി 19051 ആയി.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം രണ്ടായിരത്തിന് താഴെയായി. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അസുഖം സ്ഥികരിക്കുന്ന സൌദി പൌരന്മാരുടെ എണ്ണത്തില്‍ 25 മുതല്‍ 35 ശതമാനത്തിലേറെ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.
ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വര്‍ധിച്ചത് കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. സാമൂഹ്യ സമ്പര്‍ക്കം വഴിയാണ് കേസുകളില്‍ കൂടുതലും സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം സൌദി പൌരന്മാര്‍ നിയമം ലംഘിച്ച് ഒന്നിച്ചു ചേര്‍ന്നതോടെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കും. സൌദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആരോഗ്യ പ്രവര്‍തത്തകരെ അയക്കുന്നത്. ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത് കേരളത്തില്‍ നിന്നാണ്. യു.എ.ഇയിലേക്ക് മെഡിക്കല്‍ പ്രവര്‍ത്തകരെ അയച്ചതിനു പിന്നാലെയാണ് സൗദിയിലേക്കും ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത്.
കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 947 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. പുതിയ രോഗികളിൽ 256 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 347 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. കൊല്ലം അഞ്ചൽ ഏരൂർ, നടക്കുന്നംപുറം അശ്വതി ഭവനിൽ രേണുക തങ്കമണി (ബിജി) ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 47 വയസ്സായിരുന്നു. അബാസിയയിൽ ആയിരുന്നു താമസം.
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4930 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 231930 സ്വാബ് ടെസ്റ്റുകൾ നടത്തി. പുതുതായി 188 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3451 ആയി. നിലവിൽ 8436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 80 പേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രലായം അറിയിച്ചു.
ഖത്തറില്‍ പുതുതായി കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേർക്കാണ് രോഗബാധ. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി.
അതെ സമയം 213 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി. അതിനിടെ രോഗപരിശോധനകളുടെ എണ്ണം ദിനേന പതിനായിരം വരെയായി കൂട്ടാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
രോഗവ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച്ച മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍ 30ന് മുമ്പായുള്ള യാത്രക്ക് ടിക്കറ്റ് എടുത്തവര്‍ക്കും ടിക്കറ്റ് എടുക്കാന്‍ പോകുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ബഹ്റൈനിൽ ബുധനാഴ്ച 285 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 184 പേർ പ്രവാസികളാണ്. 97 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 13 പേർക്ക് പുതുതായി രോഗ വിമുക്തി ലഭിച്ചു. 3601 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇവരിൽ 6 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. . ആകെ 5816 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2205 പേർ ഇതിനകം രോഗമുക്തി നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല