
സ്വന്തം ലേഖകൻ: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ എല്ലാ വാതിലുകളും മുട്ടി രണ്ട് പ്രവാസികൾ. പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ. വിജയ കുമാറും തിരുവനന്തപുരം സ്വദേശി പ്രശാന്തന് നായരുമാണു ഭാര്യമാര്‍ക്കു വിടചൊല്ലാന്‍ നാട്ടിലെത്താനായി ദുബായില്‍ നെട്ടോട്ടമോടുന്നത്. ഇരുവരും നാട്ടിലെത്തിയശേഷമാണു മൃതദേഹങ്ങള്‍ സംസ്കരിക്കുക.
ഇരുപത് വർഷത്തോളമായി ദുബായ് നഗരത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കെ വിജയ കുമാറിന്റെ ഭാര്യ ഗീത ഈ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. പാലക്കാട് കൊല്ലങ്കോട്ടുള്ള വീട്ടിൽ വച്ചായിരുന്നു മരണം. മരണ വിവരം അറിഞ്ഞപ്പോൾ തന്നെ ദുബായ് വിമാനത്താവളത്തിലേക്ക് തിരിച്ച വിജയകുമാർ നാലുദിവസമായി ഒരു വിമാന ടിക്കറ്റിനായി കാത്തിരിക്കുകയാണ്.
നാട്ടിലേക്ക് മടങ്ങാൻ അത്യാവശ്യമില്ലാത്ത ആരെങ്കിലും കേരളത്തിലേക്കുള്ള വിമാനങ്ങളിൽ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അവരത് റദ്ദാക്കിയാൽ തനിക്ക് നാട്ടിൽ പോവാം എന്ന് പ്രതീക്ഷിച്ച് വിജയകുമാർ എന്നും ദുബായ് വിമാനത്താവളത്തിലെത്തും. വൈകിട്ട് നിരാശയോടെ തന്റെ ലേബർ കാംപിലേക്ക് തിരിച്ചുപോവും. വരുന്ന ഞായറാഴ്ച വരെ സുനിൽകുമാറിന് നാട്ടിൽ പോവാൻ കഴിയില്ലെന്നാണ് വിമാനത്താവളത്തിൽനിന്നുള്ള വിവരം. ഈ മാസം 17ന് നാട്ടിലേക്ക് പോവാൻ അവസരം ലഭിക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ തന്നെ അറിയിച്ചതെന്ന് 48കാരനായ വിജയ കുമാർ പറഞ്ഞു.
“ഗീതയോട് യാത്രപറയാൻ എനിക്ക് നാട്ടിൽ പോണം. എന്റെ വരവ് വൈകുന്നത് കാരണം അവളുടെ ശരീരം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. “- വിജയ കുമാർ പറഞ്ഞു. ” മരണവാർത്ത അറിഞ്ഞതു മുതൽ ഞാൻ ഇന്ത്യൻ എംബസിയുടെ വാതിലുകൾ മുട്ടുകയാണ്. രാഷ്ട്രീയ നേതാക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എനിക്ക് നാട്ടിലേക്കുള്ള വിമാനത്തിൽ ഒരു സീറ്റ് ലഭിക്കാൻ വേണ്ടി സർക്കാർ ഓഫീസുകളിലേക്ക് ഇമെയിലുകൾ അയക്കുകയും ചെയ്തു”- വിജയ കുമാർ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ചില പ്രവാസി സംഘടനകൾ വിജയ കുമാറിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അവ ഫലം കണ്ടില്ല.
കേരളത്തിലെ ഏത് വിമാനത്താവളത്തിലേക്കോ അയല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ പോകാന്‍ വിജയകുമാര്‍ തയാറാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ 17നു നാട്ടിലെത്തുക മാത്രമേ അദ്ദേഹത്തിനുമുന്നില്‍ വഴിയുള്ളൂ. ആ ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെെന്നു വിജയകുമാര്‍ പറഞ്ഞു. നാല്‍പ്പത്തിയെട്ടുകാരനായ അദ്ദേഹം രണ്ടു പതിറ്റാണ്ടായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്.
ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ഭാര്യ മിനി മരിച്ചതായി 14നു രാവിലെയാണു പ്രശാന്തന് നായര്‍ അറിഞ്ഞത്. ഭാര്യയുടെ ആകസ്മിക വിയോഗത്തില്‍ തകര്‍ന്ന പ്രശാന്തനു നാട്ടിലെത്താന്‍ 16നുള്ള വിമാനത്തിലാണു സീറ്റ് ലഭിച്ചിരിക്കുന്നത്. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു മിനി. ഇവരുടെ നില വഷളാകാന്‍ തുടങ്ങിയതോടെ പ്രശാന്തനെ ആദ്യ ഒഴിപ്പിക്കല്‍ വിമാനത്തില്‍ തന്നെ കയറ്റിവിടാന്‍ ദുബായിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ട്രക്ക് ഡ്രൈവറാണു പ്രശാന്തന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല