
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടതായി അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു.
വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ വാക്സിൻ ഗുണകരമാകുമെന്നതിന്റെ സൂചനയാണെന്ന് NHS വ്യക്തമാക്കി.
എന്നാൽ ഇത് മനുഷ്യനിൽ പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താക്കൾ അറിയിച്ചു. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാരിലാണ് ഈ വാക്സിൻ പരീക്ഷിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോൾ ഈ കുരങ്ങന്മാരുടെ ശ്വാസകോശത്തിൽ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡും സംയുക്തമായി അമേരിക്കയിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാർക്കും ഈ വാക്സിൻ പരീക്ഷിച്ചതിനുശേഷം ന്യൂമോണിയ ഉണ്ടായില്ല. മനുഷ്യന്റേതു പോലെയുള്ള ഇമ്യൂൺ സിസ്റ്റം ആണ് റൂസസ് മക്കാക് കുരങ്ങുകൾക്കുള്ളത്.
ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റൊ ആണ് ഈ വാക്സിൻ പരീക്ഷിക്കാൻ ആദ്യമായി മുന്നോട്ടു വന്നത്. “ഞാൻ ഒരു ശാസ്ത്രജ്ഞ ആയതു കൊണ്ടുതന്നെ സയൻസിനെ സപ്പോർട്ട് ചെയ്യുന്ന എന്ത് കാര്യവും ചെയ്യാൻ തയ്യാറാണ്. മനുഷ്യരാശിക്കുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയകാര്യമാണിത് എന്ന് ഞാൻ കരുതുന്നു,” എലിസ പറഞ്ഞു.
ഏതാണ്ട് ആയിരത്തോളം ആൾക്കാരാണ് ബ്രിട്ടനിൽ യൂണിവേഴ്സിറ്റി ഓഫ് ഓസ്ഫോഡിൽ വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല