സ്വന്തം ലേഖകൻ: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന, കപ്പല്‍, കര യാത്രികര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. യാത്രക്കാര്‍ 14 ദിവസ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. എല്ലാ യാത്രക്കാരും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
14 ദിവസം ക്വാറന്റീന് നിര്‍ബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്, ഏഴ് ദിവസം ഹോം ക്വാറന്റീന് എന്നിവ തുടരണം. ഗര്‍ഭിണികള്‍, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന് അനുവദിക്കും. ആരോഗ്യസേതു ഇവര്‍ക്ക് നിര്‍ബന്ധമാണ്.
യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തുമായ കാര്യങ്ങള്‍ ടിക്കറ്റ് ഏജന്‍സികള്‍ നല്‍കണം. തെര്‍മല്‍ സ്ക്രീനിങിന് ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ.
കരമാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.
എയര്‍പോര്‍ട്ടിലും വിമാനത്തിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം. യാത്രയില്‍ സാമൂഹിക അകലം ഉറപ്പാക്കണം. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കൊവിഡ് സുരക്ഷാമുന്‍കരുതലുകള്‍ ഇടവിട്ട് അനൗണ്‍സ് ചെയ്യണം. യാത്രയില്‍ മാസ്ക് ധരിക്കല്‍, കൈകള്‍ ശുചീകരിക്കുക, തുടങ്ങിയവ ഉറപ്പുവരുത്തണം.
യാത്ര പൂര്‍ത്തിയായി എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നടത്തണം. തെര്‍മല്‍ സ്ക്രീനിങില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യണം. മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ ഏഴ് ദിവസം ക്വാറന്റൈന് ചെയ്യണം. ഐ.സി.എം.ആര് പ്രോട്ടോക്കോള്‍ പ്രകാരമുള്ള കൊവിഡ് പരിശോധന നടത്തണം.
ടെസ്റ്റ് പോസിറ്റീവായാല്‍ മൈല്‍ഡ് കേസുകളില്‍ ഇവര്‍ക്ക് ഹോം ഐസൊലേഷനോ കോവിഡ് കെയര്‍ സെന്ററുകളിലെ നിരീക്ഷണമോ എന്നിവ നല്‍കണം. ലക്ഷണങ്ങളുള്ള മോഡറേറ്റ് കേസുകളെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ക്വാറന്റൈനില്‍ കഴിയുന്ന മറ്റുള്ളവര്‍ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല