സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്. അഞ്ച് പേരുടെ അസുഖം ഭേദമായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര് വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. മൂന്ന് ദിവസം കൊണ്ട് സമ്പർക്കം വഴി 20 പേർക്ക് കൊവിഡ് പിടിപെട്ടു
കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.
ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 55 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
നാലു കൊവിഡ് പോസിറ്റീവ് കേസുകൾ മാത്രമേ സ്ഥിരീകരിച്ചുളളൂവെങ്കിലും അതീവ ജാഗ്രതയിലാണ് പാലക്കാട്. വാളയാറിൽ ഡ്യൂട്ടിയെടുത്ത ഒരു ആരോഗ്യപ്രവർത്തകയ്ക്ക് കൂടി രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്. നാളെ മുതൽ പാലക്കാട് നിരോധനാജ്ഞ നിലവിൽ വരും.
നാലിലധികം ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കണം. ലോക് ഡൗൺ ഇളവുകൾ പ്രകാരം കടകളുൾപ്പെടെ തുറന്ന് പ്രവർത്തിക്കാമെങ്കിലും കൂടുതൽ ആളുകളെത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. പരീക്ഷകൾ പതിവുപോലെ നടക്കും. കെഎസ്ആർടിസി സർവ്വീസ് നടത്തും. രാവിലെ 7 മുതൽ രാത്രി 7 വരെയുളള യാത്രകൾക്കും നിയന്ത്രണമില്ല. എന്നാൽ റെഡ്സോൺ മേഖലയിൽ കർശന നിയന്ത്രണമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല